സർപ്പാരാധനയ്ക്ക് പേരുകേട്ട വള്ളുവനാട്ടിലെ നമ്പൂതിരി ഗൃഹമാണ് അത്തിപ്പറ്റ മന. പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ തൂതപ്പുഴയുടെ തീരത്താണ് അത്തിപ്പറ്റ മന സ്ഥിതി ചെയ്യുന്നത്. ഏകദേശം 200 കൊല്ലത്തോളം പഴക്കമുള്ള ഈ നാലുകെട്ട് ഗൃഹത്തിൽ വര്ഷങ്ങളായി സർപ്പാരാധന ചെയ്തുവരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് മനയിലെ ഒരു കാരണവർ വൈക്കത്തു തൊഴാൻ പോയിരുന്നു. തൊഴുതു കഴിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പവും മനയിലേക്ക് കൂടെ പോന്നു. അന്നുമുതലാണ് സർപ്പാരാധനയ്‌ക്ക് ആരംഭം കുറിച്ചെതെന്നാണ് ഐതിഹ്യം.
തറവാടിന്റെ നടുമുറ്റത്താണ് നാഗങ്ങളുടെ മൂലസ്ഥാനം. നാഗ ദൈവത്തിന്റെ പ്രതിഷ്ഠയും ശ്രീകോവിലിൽ ഉണ്ട്. ഇതിനോട് ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവാണ്. ധാരാളം വൃക്ഷങ്ങളും അനേകം പക്ഷികളുമുള്ള ഈ കാവിൽ 500 വർഷത്തോളം പഴക്കമുള്ള ആഞ്ഞിലി മരവും കാണാൻ സാധിക്കും. ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠയുണ്ട്. പ്രകൃതിരമണീയമായ ഈ കാവ് അപൂർവ ജൈവസസ്യങ്ങൾ കൊണ്ടും സമൃദ്ധമാണ്. തറവാട്ടിലെ ശ്രീലകത്ത് ഉണ്ടായിരുന്ന ദുർഗ, ദക്ഷിണാമൂർത്തി, വിഷ്ണു, ഭദ്രകാളി എന്നീ മൂർത്തികളെയും ശ്രീകോവിലിൽ നാഗങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
വര്ഷങ്ങളോളം പഴക്കമുള്ള ഈ കാവിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും അത്തിപ്പറ്റ മനക്കാർ കൊണ്ടാടുന്നു. കാവും അനുഷ്ഠാനങ്ങളും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നു. ഒരുപാട് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്നു. അത്തിപ്പറ്റ നാലുകെട്ട് മനയ്‌ക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. പത്തോളം മുറികളും, അതിൽ കൊത്തിയിരിക്കുന്ന കൊത്തുപണികളും കണ്ണിന് കുളിർമ തരുന്ന കാഴ്ചകളാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനയും, കാവും ഇന്നും പഴമയുടെ ഭംഗിയും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നു.
Comments