ഓക്‌ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജെസീകാ ആര്‍ഡേണിന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. മികച്ച ജയത്തോടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ചതായാണ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജൂഡിത്ത് കോളിന്‍സിനെക്കാള്‍ വൻ ഭൂരിപക്ഷത്തിലാണ് ജെസീക്ക നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
72 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ ജെസീക്ക 49 ശതമാനം വോട്ട് നേടിക്കൊണ്ട് ജയം ഉറപ്പിച്ചു. 1930ന് ശേഷം ഇത്രയധികം ഭൂരിപക്ഷം ഒരു ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത് ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. നാഷണല്‍ പാര്‍ട്ടി വെറും 27 ശതമാനം വോട്ടുകളുമായി 2002ന് ശേഷമുള്ള കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങാനൊരുങ്ങുന്നത്.
രാജ്യത്തെ വികസന നയങ്ങളുടെ കാര്യത്തിലും കൊറോണ പ്രതിരോധ കാര്യത്തിലും ജെസീക്ക ലോകശ്രദ്ധനേടിയ ഭരണാധികാരിയാണ്. കൊറോണ ഒരു ഘട്ടത്തിൽ പൂജ്യത്തിലേക്ക് എത്തിച്ചുകൊണ്ടും ജെസീക്ക നേതൃപാടവം തെളിയിച്ചിരുന്നു. ജനങ്ങളുമായി നന്നായി ഇടപഴകുന്ന നേതാവ് എന്ന നിലയിലും ജെസീക്ക പേരെടുത്ത രാഷ്‌ട്രീയ നേതാവാണ്. ഇന്ത്യൻ വംശജരുമായി നന്നായി സംവദിച്ചും ജെസീക്ക ശ്രദ്ധ നേടിയിരുന്നു.
Comments