പരിസ്ഥിതി സംരക്ഷക സമിതിയുടെ നേതൃത്വത്തിൽ അന്തരിച്ച മഹാഗായകൻ എസ് പി ബാലസുബ്രമണ്യത്തിനോടുള്ള ആദരസൂചകമായി ‘എസ് പി ബി വനം’ കോയമ്പത്തൂരിൽ ഒരുങ്ങികഴിഞ്ഞു. 74 വൃക്ഷതൈകളാണ് എസ് പി ബി വനത്തിൽ നട്ടു പിടിപ്പിച്ചിട്ടുള്ളത്. കാരണം എഴുപത്തിനാലാം വയസിലാണ് അദ്ദേഹം ഈ ലോകത്തിനോട് വിട പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്ന ആ എഴുപത്തിനാല് വർഷങ്ങളുടെ സൂചകമായിട്ടാണ് എഴുപത്തിനാല് മരങ്ങൾ എസ് പി ബി വനത്തിൽ വച്ചുപിടിപ്പിക്കുന്നത്. അദ്ദേഹം ആലപിച്ച ഓരോ ഗാനത്തിന്റെയും പേര് ഓരോ മരത്തിനും നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു പ്രകൃതി സ്നേഹിയും, പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയേയും കുറിച്ച് ഒരുപാട് സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയാണ് എസ് പി ബി വനം എന്ന ഒരാശയം ഒരുങ്ങുന്നത്.
സാധാരണയായി സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന മരങ്ങളാണ് കൂടുതലായും എസ് പി ബി വനത്തിൽ കാണാൻ സാധിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ജന്മ നക്ഷത്രത്തോടനുബന്ധിച്ചുള്ള മരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. എസ് പി ചരണും എസ്പിബിയുടെ സഹോദരിയും ഗായികയുമായ എസ് പി ശൈലജയുമാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംഗീത സംവിധായകാനായ എ ആർ റഹ്മാനും, ഗായകനായ ശ്രീനിവാസും വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ പങ്കുവെച്ചു.
സംഗീതവും, അഭിനയവും, സംവിധാനവും, ഡബ്ബിങ്ങും തുടങ്ങി എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് എസ് പി ബാലസുബ്രഹ്മണ്യം. അദേഹത്തിന്റെ വിയോഗം തീർച്ചയായിട്ടും കലാ ലോകത്തിനു തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്. എങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂരിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ച് കൊച്ചു വനം സൃഷ്ടിച്ച സിരുതുളി പരിസ്ഥിതി സംരക്ഷക സമിതി ഏറെ അഭിനന്ദനം അർഹിക്കുന്നു.
Comments