കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടി. കൂത്തുപറമ്പ് സമരത്തിനിടെ വെടിയേറ്റ് ശാരീരികമായി തളർന്ന പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ ചേർന്നു. സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സജീവ സി.പി.എം പ്രവർത്തകനായിരുന്ന ശശി പാർട്ടി ബന്ധം ഉപേഷിച്ച് ബി ജെ പിയിൽ ചേർന്നത്.
തലശ്ശേരി മണ്ഡലം കമ്മറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബുവാണ് ശശിയ്ക്ക് ബിജെപി അംഗത്വം നൽകിയത്. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശശി വ്യക്തമാക്കി.
കൂത്തുപറമ്പ് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് പുഷ്പൻ. പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടന്ന സ്വാശ്രയ സമരത്തിൽ എം.വി രാഘവനെ തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിലാണ് പുഷ്പന് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ ഇതേ രാഘവനെ പിന്നീട് സിപിഎം സ്വീകരിക്കുകയും മകനെ മത്സരിപ്പിക്കാൻ തയ്യാറാവുകയും ചെയ്തിരുന്നു. ഇതിനെതിരെ രക്തസാക്ഷികളുടെ കുടുംബാഗങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നത്. തുടർന്നുള്ള നാളുകളിൽ സി.പി.എം നേതൃത്വം കൈക്കൊണ്ട സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് ശശി പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്
പ്രാദേശികമായി കൂടുതൽ ആളുകൾ ബി ജെ പി ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും നേതൃത്വത്തിന്റെ നിലപാടുകളിൽ അടിത്തട്ടിലെ പ്രവർത്തകർ അതൃപ്തരാണെന്നും ശശി പറഞ്ഞു.
സി പി എം നേതൃത്വത്തിന്റെ ഭിഷണി അവഗണിച്ച് അതൃപ്തരായ പ്രവർത്തകർ ഇനിയും ബി ജെ പിയിലേക്കെത്തുമെന്നും നൂറാം പിറന്നാളിൽ സി.പി.എമ്മിന് ലഭിച്ച സമ്മാനമാവുമിതെന്നും പ്രകാശ് ബാബു പ്രതികരിച്ചു. ശശിക്കൊപ്പം ചൊക്ലി മേഖലയിലെ പ്രവർത്തകരും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.
Comments