കുറക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രധാന ആചാരമാണ് ‘വെറ്റില പറത്തൽ’ എന്ന ചടങ്ങ്. ഇഷ്ടകാര്യസിദ്ധിക്കായി മൂലസ്ഥാനത്തു ‘വെറ്റില പറത്തൽ’ എന്ന വിശേഷ ആചാരമുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണ് കുറക്കാവ് ദേവീ ക്ഷേത്രം. ശ്രീപരമേശ്വരനെ “കിരാതമൂർത്തിയായും” ആദിപരാശക്തിയായ ശ്രീഭദ്രകാളിയെ “കുറക്കാവിൽ അമ്മയായു”മാണ് ആരാധിക്കപ്പെടുന്നത്. മനസിൽ എന്തു ആഗ്രഹമുണ്ടെങ്കിലും അത് ധ്യാനിച്ചു കാവിലേക്ക് വെറ്റില പറത്തിയാൽ ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിനു സമീപമായി ധാരാളം വെറ്റില ലഭിക്കുന്ന കടകളും ലഭ്യമാണ്.
പതിനൊന്നു വെറ്റിലകളാണ് കണക്ക്. വെറ്റില പറത്തൽ പോലെ മറ്റൊരു പ്രധാന വഴിപാടാണ് ‘കാര്യസിദ്ധി പൂജ’. ഞായറാഴ്ച ദിവസങ്ങളിലെ കാര്യസിദ്ധി പൂജയിൽ പങ്കെടുത്താൽ ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു. മാത്രവുമല്ല എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവയും ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാല എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.
ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്താണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീപരമശിവനെ കിരാതമൂര്‍ത്തി ഭാവത്തിലും സൗമ്യസ്വരൂപയായ ശ്രീഭദ്രകാളിയേയും തുല്യ പ്രാധാന്യത്തോടു കൂടിയാണ് ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. ഗണപതി, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, അഖില സര്‍പ്പങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാന പ്രതിഷ്ഠകൾ. മൂലസ്ഥാനമായ കുറക്കാവിലാണ് വെറ്റില പറത്ത് എന്ന പ്രധാന വഴിപാടുള്ളത്. പണ്ട് കാലത്ത് യോഗീശ്വരനായ ഒരു ബ്രാഹ്മണന്റെ പൂജാദേവതയായിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു ക്ഷേത്രത്തിൽ കുടികൊണ്ടിരുന്നത് എന്നാണ് വിശ്വാസം. ഒരുപാട് കാലം ക്ഷേത്ര വഴിപാടുകൾ മുടങ്ങി കിടന്നിരുന്നു. എന്നാൽ പിന്നീട് ക്ഷേത്ര പുനരുദ്ധാരണത്തിന് ശേഷം ചടങ്ങുകൾ മുടങ്ങാതെ നടക്കാൻ തുടങ്ങിയെന്നാണ് പഴമക്കാർ പറയുന്നത്.
Comments