ചെന്നൈ : ഹിന്ദു മതഗ്രന്ഥങ്ങൾ സ്ത്രീകളെ ‘ലൈംഗികത്തൊഴിലാളികളായി’ കാണുന്നുവെന്ന് പ്രസ്താവിച്ച ചിദംബരം എം പി തോൽ തിരുമാവലവന്റനെതിരെ നടി ഖുശ്ബു സുന്ദർ . പ്രസ്താവനയെ അപലപിച്ച ഖുശ്ബു ഹൈന്ദവ സ്ത്രീകൾ ലൈംഗിക തൊഴിലാളികളാണെന്ന് മനുസ്മൃതിയെ കൂട്ടുപിടിച്ച് തിരുമാവലവൻ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.
തിരുമാവലവൻ മനുസ്മൃതി വായിച്ചിട്ടുണ്ടോയെന്നും, സ്ത്രീകളെ അപമാനിക്കുന്ന ഒരു വാക്കുപോലും അതിൽ ഉൾപ്പെടുന്നില്ലെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി . ഹൈന്ദവ സ്ത്രീകളെ അപമാനിച്ച എം പിയ്‌ക്കെതിരെ ബിജെപി പ്രവർത്തകനായ അശ്വതമാൻ പരാതി നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗം തിരുമാവലവനെതിരെ കേസ് ഫയൽ ചെയ്തു.
അതേ സമയം സ്ത്രീകളെയും പിന്നോക്ക ജാതികളെയും തദ്ദേശീയ വിഭാഗങ്ങളെയും അപമാനിക്കുകയും അവർക്കെതിരെ വിദ്വേഷം വളർത്തുകയും ചെയ്യുകയാണ് മനുസ്മൃതിയെന്നും, ഹിന്ദു മതഗ്രന്ഥം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് തിരുമാവലവന്റെ നേതൃത്വത്തിലുള്ള വിടുതലൈ ചിരുതൈഗൽ കക്ഷി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണെന്ന് കരുതുന്ന മനുസ്മൃതി തൊഴിലാളിവർഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് തിരുമാവലവന്റെ പ്രസ്താവന . അടുത്തിടെ പെരിയാറുമായി ബന്ധപ്പെട്ട സംഘടന നടത്തിയ ഓൺലൈൻ സെമിനാറിലായിരുന്നു തിരുമാവലവൻ ഹൈന്ദവ സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗം നടത്തിയത്.
“സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം ലൈംഗിക തൊഴിലാളികളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് . മനു ധർമ്മമനുസരിച്ചും എല്ലാ സ്ത്രീകളും ലൈംഗിക തൊഴിലാളികളാണ്. അങ്ങനെയാണ് അവരെ ദൈവം സൃഷ്ടിച്ചത്. അവർ പുരുഷന്മാരേക്കാൾ താഴ്ന്ന നിലയിലാണ്. ബ്രാഹ്മണ സ്ത്രീകൾക്കും മറ്റ് ജാതികളിലെ സ്ത്രീകൾക്കും ഇത് ബാധകമാണ്. ഇതാണ് സനാതന ധർമ്മം പറയുന്നത് ”. തിരുമാവലവൻ പറയുന്നു.
സംഭവം വിവാദമായതോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തന്റെ വീഡിയോയിൽ നിന്ന് ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണെന്ന് തോൽ തിരുമാവലവൻ പ്രസ്താവന ഇറക്കിയിരുന്നു.
Comments