നാഗ്‌പൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ തൊണ്ണൂറ്റഞ്ചാം വാർഷികത്തിന്റെ ഭാഗമായ വിജയദശമി ഉത്സവാഘോഷത്തിൽ സർസംഘചാലക് മോഹൻ ഭാഗവത് ദേശീയ പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ എട്ട് മണിക്ക് വിവിധ ചാനലുകളിലും ഫേസ്ബുക്ക് പേജുകളിലും വിജയദശമി സന്ദേശത്തിന്റെ ലൈവ് ആരംഭിക്കും.
സ്വയംസേവകരുടെ സാംഘികായാണ് വിജയദശമി ആഘോഷം നടക്കുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് സ്വയംസേവകര്‍ വീതം വീടുകളില്‍ ഒരുമിച്ചു ചേര്‍ന്നാണ് പ്രാന്തസാംഘിക്കില്‍ പങ്കുകൊള്ളുക. രാവിലെ 7.45ന് ഗടശാഖകളില്‍ സാംഘിക്ക് ആരംഭിക്കും. ഇരുന്നുകൊണ്ടുള്ള വ്യായാമം, യോഗാസനം, ഗണഗീതം, എന്നിവയ്‌ക്ക് ശേഷമായിരിക്കും സർസംഘചാലകിന്റെ വിജയദശമി സന്ദേശം.
1925 ലെ വിജയദശമി ദിനത്തിലാണ് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപിക്കുന്നത്. നാഗ്‌പൂരിൽ രേഷംബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിലായിരുന്നു ആർ.എസ്.എസിന്റെ തുടക്കം. വിദ്യാർത്ഥികളായ കുറച്ച് പേർക്കൊപ്പമായിരുന്നു ഡോക്ടർജി സംഘം ആരംഭിച്ചത്.
തൊണ്ണൂറ്റഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്‌ട്രത്തിനു മാത്രമല്ല മുഴുവൻ ലോകക്രമത്തിലും സ്വാധീന ശക്തിയായ സംഘടനയായി അത് മാറിയിരിക്കുകയാണ്. വിവിധ മേഖലകളിൽ ആരംഭിച്ച വിവിധ പ്രസ്ഥാനങ്ങൾ ഇന്ന് രാജ്യത്ത് ജനസേവനം നടത്തുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് പല ലോക രാജ്യങ്ങളിലും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.















