തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആഗസ്റ്റ് മാസത്തിലെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.
അര്‍ബുദ ചികിത്സയ്‌ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളില്‍ പലര്‍ക്കും കൊറോണ ബാധിച്ചിരുന്നു. ഇത്തരത്തിൽ മരണനിരക്ക് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
കൊറോണബാധിച്ച് മരിച്ചവരില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ കുറയ്‌ക്കുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കേണ്ടതാണെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിൽ പറയുന്നു.
Comments