ഇസ്ലാമാബാദ് : ഫ്രാൻസിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ ഇല്ലാത്ത അംബാസിഡറെ തിരികെ വിളിക്കാൻ പ്രമേയം പാസ്സാക്കി പാകിസ്താൻ . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലീങ്ങളെ അക്രമിക്കുകയാണെന്ന് ആരോപിച്ചാണ് പാകിസ്താൻ ദേശീയ അസംബ്ലി ഏകകണ്ഠമായി ഫ്രാൻസിലെ അംബാസഡറെ തിരിച്ചുവിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.
എന്നാൽ നിലവിൽ പാകിസ്താന് ഫ്രാൻസിൽ അംബാസഡർ ഇല്ലാത്തതിനാൽ ദേശീയ അസംബ്ലിയുടെ ഈ പ്രമേയം പ്രാബല്യത്തിൽ വരില്ല . ഫ്രാൻസിൽ പാകിസ്താന്റെ പ്രതിനിധിയായി ഉണ്ടായിരുന്ന അംബാസഡർ മൊയിൻ ഉൾ ഹഖിനെ മൂന്ന് മാസങ്ങൾക്ക് മുൻപ് ചൈനയിലേക്ക് മാറ്റിയിരുന്നു. പകരക്കാരനെ വിദേശകാര്യ ഓഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല . ഇതു പോലും കണക്കിലെടുക്കാതെയാണ് ഇസ്ലാമിനെ അക്രമിച്ചുവെന്നും , ഫ്രാൻസിനെതിരെ പ്രതിഷേധിക്കണമെന്നുമുള്ള പേരിൽ പ്രമേയം പാസാക്കിയത്.പാക് വിദേശകാര്യ മന്ത്രിയും പ്രമേയത്തെ പിന്തുണച്ചുവെന്നതാണ് ഏറെ വിചിത്രം.
Comments