തെയ്യവും തിറയും രണ്ടു വ്യത്യസ്‌ത പേരാണെങ്കിലും രണ്ടു കലാരൂപത്തിനും തുല്യ അർത്ഥമാണുള്ളത്. തുലാം മാസത്തിലാണ് മലബാറിൽ തെയ്യക്കാലം ഉണരുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടക്കൂറ്റും ചിലമ്പൊലിയും കൊണ്ട് തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന സമയമാണിത്. കണ്ണൂരിലും കാസര്‍കോടും തെയ്യമായും, വടകര, കൊയിലാണ്ടി മേഖലയില്‍ തിറയായും കോഴിക്കോട് മേഖലയില്‍ തിറയാട്ടമായും അറിയപ്പെടുന്നു. ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യം എന്ന വാക്കു ഉണ്ടായതെന്ന് പറയപ്പെടുന്നു. തറകളില്‍ വെച്ചാടുന്നതാണ് തിറയായതെന്നും തിരുഉടലാട്ടമാണ് തിറയാട്ടം എന്നും പറയപ്പെടുന്നു.
ആധിവ്യാധികളെല്ലാം മനുഷ്യരിൽ നിന്ന് ഒഴിഞ്ഞുപോകുവാനായിട്ടാണ് ഇത്തരം കലാരൂപങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്നത്. ഭക്തരുടെ നിറസാന്നിധ്യത്തിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന സമയം. എന്നാൽ കോവിഡ് മഹാമാരിയ്‌ക്കു മുൻപിൽ ഇതെല്ലം നിലച്ചിരിക്കുകയാണ്. വടക്കൻ കേരളത്തിലെ അനുഷ്ഠാന കലകളാണ് തെയ്യവും തിറയും. ദൈവങ്ങളുടെ കോലം ധരിച്ച് നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. പ്രകൃതിയും, ദൈവങ്ങളും, മനുഷ്യരും ഒന്നാകുന്ന ഉത്സവമാണ് തിറ. ഗ്രാമങ്ങളിലെ തറവാടുകളിലും, കാവുകളിലുമാണ് തിറ അരങ്ങേറാറുള്ളത്. മലബാറിലെ “തെയ്യം”, മദ്ധ്യകേരളത്തിലെ “മുടിയേറ്റ്”, തിരുവിതാംകൂറിലെ “പടയണി”, തുളുനാട്ടിലെ “കോള” എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്.
സമൂഹത്തിന് ദ്രോഹം ചെയ്യുന്ന ആളുകളെ നശിപ്പിച്ച് സമൂഹത്തിന്റെ സംരക്ഷണം ചൂണ്ടിക്കാണിക്കുന്നതാണ് തിറയാട്ടത്തിലെ ഉള്ളടക്കം. വർഷണങ്ങളായി ഈ കലാരൂപങ്ങൾ കേരളത്തിൽ എല്ലാ തനിമയോടും കൂടി കെട്ടിയാടാറുണ്ടെങ്കിലും കൊറോണ വന്നതോടെ എല്ലാം നിശ്ചലമായിരിക്കുകയാണ്. തെയ്യമെല്ലാം കെട്ടിയാടുന്ന കലാകാരന്മാർ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. 20 പേരെ പങ്കെടുപ്പിച്ചുകൊണ്ട് തെയ്യം പോലെയുള്ള കലാരൂപങ്ങൾ കെട്ടിയാടാമെന്ന സർക്കാർ നിർദ്ദേശം പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്. കുറഞ്ഞത് 100 പേരെങ്കിലും ഇല്ലെങ്കിൽ ഇത്തരം കലകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് വരുമാനം ഇല്ലാതാകുമെന്നാണ് പറയുന്നത്.
Comments