ദുബായ്: ഐപിഎല്ലിൽ അവസാന ലാപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ പ്ലേഓഫ് പ്രവേശനം ഫോട്ടോ ഫിനിഷിലേക്ക്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഒഴികെയുള്ള ടീമുകൾക്ക് ഇനിയുള്ള മത്സരം നിർണായകമാണ്. എല്ലാ ടീമുകൾക്കും ഇനി ഓരോ മത്സരം വീതമാണ് അവശേഷിക്കുന്നത്. പ്ലേഓഫ് ഉറപ്പിക്കാൻ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂർ മുതൽ ഏഴാം സ്ഥാനത്തുള്ള കൊൽക്കത്തയ്‌ക്ക് വരെ ജയം അനിവാര്യമാണ്. പട്ടികയിൽ ഒന്നാമതുള്ള മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ പ്രവേശിപ്പിച്ചപ്പോൾ എട്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ല.
എല്ലാ ടീമുകളും നിലവിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. 9 ജയത്തോടെ 18 പോയിന്റുമായാണ് മുംബൈ പ്ലേഓഫിലെത്തുന്ന ആദ്യ ടീം ആയത്. ആർസിബിയും ഡൽഹിയും ഏഴ് ജയങ്ങളോടെ 14 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആറ് ജയങ്ങളുമായി ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ, കൊൽക്കത്ത ടീമുകൾ നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലാണ്.
രണ്ട് മൂന്നും സ്ഥാനങ്ങളിലുള്ള ബാംഗ്ലൂരും ഡൽഹിയും തമ്മിൽ മത്സരമുള്ളതിനാൽ ഇവരിലൊരാൾ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുമെന്നുറപ്പ്. എന്നാൽ തോൽക്കുന്ന ടീമിന് പ്ലേ ഓഫിലെത്തണമെങ്കിൽ മറ്റുള്ള ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും. അങ്ങനെയെഹ്കിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാവും മൂന്നും നാലും സ്ഥാനക്കാരെ നിശ്ചയിക്കുക. പഞ്ചാബിന്റെ മത്സരം ചെന്നൈയ്‌ക്കെതിരെയാണ്. അവസാന നാലിൽ ഇടംപിടിക്കാൻ മികച്ച മാർജിനിൽ തന്നെ അവർക്ക് ചെന്നൈയെ തോൽപ്പിക്കുക തന്നെ വേണം.
രാജസ്ഥാന്റെ എതിരാളികൾ കൊൽക്കത്തയാണ്. നിലവിൽ ഇരു ടീമുകൾക്കും 12 പോയിന്റായതിനാൽ മികച്ച മാർജിനിൽ ജയിക്കുന്നവർക്കാകും പ്ലേഓഫ് സാധ്യത. മികച്ച റൺറേറ്റുള്ള ഹൈദരാബാദിന്റെ എതിരാളികൾ മുംബൈ ഇന്ത്യൻസാണ്. മുംബൈക്കെതിരെ ജയിക്കാനായാൽ മൂന്നാം സ്ഥാനക്കാരായി ഹൈദരാബാദിന് പ്ലേഓഫിലെത്താം. ഇതോടെ ഐപിഎല്ലിലെ കൃത്യമായ പ്ലേഓഫ് ലൈനപ്പ് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണമെന്നുറപ്പായി. അവസാന ദിവസത്തെ കണക്കിലെ കളികളാകും ആദ്യ നാല് സ്ഥാനക്കാരെ തീരുമാനിക്കുക.















