ന്യൂയോര്‍ക്ക്: ചൈനയുടെ വളഞ്ഞു പിടിക്കൽ തന്ത്രത്തില്‍ പാകിസ്താന്‍ കുരുങ്ങിയിരി ക്കുന്നതായി ചരിത്രഗവേഷകര്‍. കോളനിവല്‍ക്കരണകാലഘട്ടത്തിലെ ആംഗ്ലോ-അമേരിക്കന്‍ ഭരണകൂടങ്ങള്‍ 300 വര്‍ഷം മുമ്പ് നടപ്പാക്കിയ അതേ സാമ്പത്തിക-വ്യാപാര-പ്രതിരോധ തന്ത്രത്തിലാണ് പാകിസ്താന്‍ പെട്ടിരിക്കുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈന പാകിസ്താനില്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും വണ്‍ ബെല്‍റ്റ് വണ്‍ റോഡെന്ന വാണിജ്യ പദ്ധതിയാണ്. ഒ.ബി.ഒ.ആര്‍ എന്ന പദ്ധതിയിലൂടെ പാകിസ്താന്‍ അടുത്ത ഒരു നൂറ്റാണ്ട് ഒറ്റയ്‌ക്ക് ശ്രമിച്ചാല്‍ ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത സാമ്പത്തിക-വ്യാപാര കടബാദ്ധ്യതയിലേക്കാണ് ചൈന കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ഇന്ത്യാ-അല്‍ബേനിയ ചരിത്രകാര സംഗമത്തിന്റെ ഭാഗമായി ഒല്‍സി ജാസേക്‌സിയാണ് പാകിസ്താന്റെ അവസ്ഥ വിവരിച്ചത്.
ചൈനയുടെ വ്യവസായ- പ്രതിരോധ ആവശ്യങ്ങള്‍ക്കായി പാകിസ്താനെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. യാതൊരു വിധ വ്യാവസായിക-വിദേശനയവുമില്ലാത്ത പാകിസ്താന്‍ മറ്റ് വിദേശരാജ്യങ്ങളുമായി ഇടപെടുന്നത് പോലും ചൈനയുടെ നയങ്ങളെ പിണക്കാനാകാത്ത വിധമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. 2013ല്‍ ആരംഭിച്ച റോഡ് പദ്ധതികളെല്ലാം ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ സ്വാധീനം എത്തിക്കുകയും ഒപ്പം അറബിക്കടല്‍ തീരം വരെ ചൈനയുടെ വാണിജ്യകരങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തുവെന്നും ഇന്ത്യാ-അല്‍ബേനിയ ചരിത്രകാര സംഗമം ചൂണ്ടി ക്കാട്ടുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്താണോ ഘട്ടം ഘട്ടമായി ഇന്ത്യന്‍ ഭൂഖണ്ഡത്തോട് ചെയ്തത് അത് തന്നെയാണ് കമ്യൂണിസ്റ്റ് ചൈന പാകിസ്താനോട് ചെയ്ത് വിജയിച്ചിരിക്കുന്നത്. പാകിസ്താന്റെ സൈന്യത്തേയും സാമ്പത്തിക ഘടനയേയും ചൈന കയ്യിലാക്കിയിരിക്കുന്നു എന്നത് അതീവ അപകടകരമായ അവസ്ഥയാണെന്നാണ് ഗവേഷകനായ ഒല്‍സി ജാസേക്സി ചൂണ്ടിക്കാട്ടി.
Comments