അബുദാബി: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കൽ അർദ്ധ സെഞ്ച്വറി നേടി.
ഐപിഎല്ലിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ദേവ്ദത്ത് 41 പന്തിൽ 50 റൺസ് എടുത്തു. ജോസ് ഫിലിപ്പി 12 റൺസ് എടുത്ത് പുറത്തായപ്പോൾ മൂന്നാമനായെത്തിയ നായകൻ വിരാട് കോഹ്‌ലി 29 റൺസ് നേടി.21 പന്തിൽ 35 റൺസ് നേടിയ എബി ഡിവില്ല്യേഴ്‌സിന്റെ പ്രകടനമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ശിവം ദുബെ 11 പന്തിൽ 17 റൺസ് എടുത്തു.
ഡൽഹിക്ക് വേണ്ടി 4 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ പേസർ ആൻറിച്ച് നോർച്ചേയുടെ പ്രകടനമാണ് ബാംഗ്ലൂരിനെ പിടിച്ചു നിർത്തിയത്. കാഗിസോ റബാഡ രണ്ടും രവിചന്ദ്രൻ അശ്വിൻ 1 വിക്കറ്റും സ്വന്തമാക്കി.















