ലോകരക്ഷകയും അഭയവരദയുമായ നെത്തല്ലൂരമ്മ കുടികൊള്ളുന്ന ക്ഷേത്രമാണ് നെത്തല്ലൂർ ശ്രീഭഗവതി ക്ഷേത്രം. കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ. മഹിഷാസുര മർദ്ദിനീ ഭാവത്തിലാണ് നെത്തല്ലൂരമ്മ ഇവിടെ നിലകൊള്ളുന്നത്. സർവ വിജ്ഞാനവും അഷ്ടൈശ്വര്യങ്ങളും ഭക്തർക്ക് പ്രദാനം ചെയ്യുന്ന ദേവിയാണ് നെത്തല്ലൂരമ്മ. ഈ ക്ഷേത്രത്തിനു ഏകദേശം 1000 വര്ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ചെറുവള്ളി എന്ന സ്ഥലത്ത് നിന്നും ചമ്പക്കരയിലേയ്ക്ക് കുടിയേറിയ തോട്ടുപ്പുറത്തു കുറുപ്പൻമാരുടെ ആരാധനമൂർത്തിയായിരുന്നു നെത്തല്ലൂരമ്മ.
ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് മനക്കര എന്ന സ്ഥലത്ത് അനവധി നമ്പൂരിമനകൾ ഉണ്ടായിരുന്നു. ഈ ഭാഗത്തൊക്കെ പണ്ടുകാലത്ത് തമിഴ് ബ്രാഹ്മണന്മാർ താമസിച്ചിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. പണ്ട് മുകിലപ്പടയുടെ പടയോട്ടക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതുകണ്ട് ഭയപ്പെട്ട അന്നത്തെ ഭരണാധികാരി ക്ഷേത്രത്തിലെ സ്വർണ്ണ നിർമ്മിതമായ കൊടിമരവും മറ്റ് സ്വർണാഭരണങ്ങളും ക്ഷേത്രത്തിന്റെ ആറാട്ട്കുളം സ്ഥിതി ചെയ്യുന്ന ചിറയ്ക്കൽ എന്ന സ്ഥലത്ത് ചേറിൽ താഴ്ത്തി എന്നാണ് ഐതിഹ്യം. ഒരിക്കലും വറ്റാത്ത നീരുറവ ഉള്ള സ്ഥലമാണ് ഇപ്പോഴും ചിറയ്ക്കൽ എന്ന സ്ഥലം. അന്യാധീനപ്പെട്ടു പോയ ഈ സ്ഥലത്ത് കൊടിമരവും പൂജാ പാത്രങ്ങളും ഇപ്പോഴും അവിടെ കിടക്കുന്നുണ്ടെന്ന് ശാസ്ത്രീയരീതിയിലൂടെ കണ്ടുപിടിക്കപ്പെട്ടിട്ടുമുണ്ട്.
ക്ഷേത്രം തോട്ടുപ്പുറത്തുള്ള കുറുപ്പമാരുടെ കൈകളിലായിരുന്നു. പിന്നീട് അത് ഇടപ്പള്ളി തമ്പുരാന്മാരുടെ കൈകളിൽ എത്തിച്ചേർന്നപ്പോൾ ഉദ്യോഗസ്ഥൻമാരുടെ ദുർഭരണം മൂലം നിത്യപൂജ മുടങ്ങുകയും വർഷങ്ങളോളം അനാഥമായി കിടക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം അന്നത്തെ നാട്ടുപ്രമാണികൾ ഇടപ്പള്ളി തമ്പുരാക്കന്മാരെ കണ്ട് ക്ഷേത്രം വിട്ടുതരണം എന്ന് അഭ്യർത്ഥിക്കുകയായിരുന്നു.
Comments