തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ പങ്ക് നിലനിൽകുന്ന സാഹചര്യത്തിലും കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം നേത്യത്വം. കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള .
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. അവധിയിൽ പ്രവേശിക്കേണ്ട കാര്യം പാര്‍ട്ടിയുടെ പരിഗണനയിൽ ഇല്ല. ബിനീഷിനെതിരായ കേസിന്റെ പേരിൽ കോടിയേരിയ്ക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കാനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും എസ് രാമചന്ദ്രൻ പിള്ള ചൂണ്ടികാട്ടി.
അതെസമയം, തിരുവനന്തപുരത്ത് കോടിയേരിയുടെ വീടും ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അടക്കം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്തുകയാണ്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കം വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിനീഷിനെതിരെ ദിനംപ്രതി ആരോപണങ്ങൾ ഉയരുന്നത് പാർട്ടിയെ വെട്ടിലാക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകൻ തന്നെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.
Comments