ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. കരുത്തരായ മുംബൈയും ഡൽഹിയും നേർക്കുനേർ വരുന്ന ആദ്യ ക്വാളിഫയറിലെ വിജയി നേരിട്ട് ഫൈനലിലെത്തും തോൽക്കുന്ന ടീം എലിമിനേറ്ററിലെ വിജയിയായെത്തുന്നവരുമായി രണ്ടാം ക്വാളിഫയർ കളിക്കും. ഇതിലെ വിജയി ഫൈനലിലെ രണ്ടാമത്തെ ടീമാകും.
ടേബിൾ ടോപ്പേഴ്സ് ആയാണ് മുംബൈ പ്ലേ ഓഫിൽ പ്രവേശിച്ചത്. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുംബൈ. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ബൂമ്രയും ബോൾട്ടും ഹർദ്ദികും ഇന്ന് മുംബൈ നിരയിൽ തിരിച്ചെത്തും. പരിക്ക് മാറി നായകൻ രോഹിത്തും തിരിച്ചെത്തിയതോടെ മുംബൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ബാംഗ്ലൂരിനെ തറപറ്റിച്ചാണ് ഡൽഹി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നത്. തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി. ഓപ്പണർ ശിഖർ ധവാൻ മികച്ച ഫോമിലുള്ളത് ടീമിന് കരുത്താണ്. ഇതിനൊപ്പം അജിങ്ക്യ രഹാനെ ഫോമിലേക്ക് മടങ്ങിയെത്തിയത് ഡൽഹിയുടെ കരുത്ത് കൂട്ടുന്നു. നായകൻ ശ്രേയസ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സ്ഥിരത പുലർത്താത്തത് വെല്ലുവിളിയാണ്. ശ്രേയസിനൊപ്പം ഋഷഭ് പന്തും ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഡൽഹി.
മികച്ച ബാറ്റിംഗ് നിരയും മികച്ച ബൗളിംഗ് നിരയുമാണ് ഇരു ടീമുകളുടെയും കരുത്ത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള റബാദയും ബൂമ്രയും തമ്മിലുള്ള പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിനും ഇന്ന് ദുബായ് സാക്ഷ്യം വഹിക്കും. ഇന്ന് തോൽക്കുന്നവർക്ക് ഒരു ലൈഫും കൂടി ലഭിക്കും. ഹൈദരാബാദ്, ബാംഗ്ലൂർ എലിമിനേറ്ററിലെ വിജയിക്കെതിരായാണ് ഇന്ന് തോൽക്കുന്നവർ വീണ്ടും കളിക്കേണ്ടത്.















