വിശ്വാസങ്ങളാല്‍ സമ്പന്നമാണ് കേരളത്തിലെ ഓരോ ക്ഷേത്രങ്ങളും. വിവിധ തരത്തിലുളള ആചാരങ്ങളും ചടങ്ങുമാണ് ഓരോ ക്ഷേത്രത്തേയും വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് തിരുവിഴ മഹാദേവ ക്ഷേത്രം. ആലപ്പുഴ ജില്ലയിലാണ് പ്രസിദ്ധമായ തിരുവിഴ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വയംഭൂവായ ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വിഷ്ണു, ധര്‍മ്മശാസ്താവ്, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപത, രക്ഷസ് എന്നിവയാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. ദോഷങ്ങൾ ഇല്ലാതാക്കുന്നതിനായി ഇവിടെ നടത്തുന്ന ഛര്‍ദ്ദിക്കല്‍ ചടങ്ങ് വളരെ പ്രസിദ്ധമാണ്. നിരവധി ആളുകളാണ് ഇതിനായി പല ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തുന്നത്. ദോഷങ്ങളും കഷ്ടകാലങ്ങളും മാറാനാണ് ഇത് നടത്തുന്നത്. ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ് ഛര്‍ദ്ദിപ്പിക്കുന്നതിന് വേണ്ട മരുന്നുണ്ടാക്കുന്നത്.
ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ് ഇതുണ്ടാക്കുന്നത്. ദേവനു നേദിച്ച പാലില്‍ കാട്ടുചെടി നീര് ചേര്‍ത്താണ് നല്‍കുന്നത്. മരുന്നു സേവിക്കാനായി എത്തുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുന്‍പേ തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും രാത്രിയില്‍ നടത്തുന്ന നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത് പ്രസാദം കഴിക്കുകയും വേണം. അതിനു പുറമേ ഇവര്‍ പാലിക്കേണ്ടതായ ചില ചിട്ടകള്‍ കൂടിയുണ്ട്. ക്ഷേത്രത്തില്‍ വരുന്നതിന് മൂന്നു ദിവസം മുന്‍പ് ലഹരിപദാര്‍ത്ഥങ്ങളും മറ്റും ഒഴിവാക്കണം. ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളതല്ല. പിന്നീട് പിറ്റേദിവസം പന്തീരടിപ്പൂജയ്ക്ക് ശേഷമാണ് മേല്‍ശാന്തി മരുന്ന് കൊടുക്കുക. ഈ മരുന്ന് കഴിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തണം .
അതിനു ശേഷം ക്ഷേത്രത്തിലെ പടച്ചോറ് കഴിയ്ക്കണം. അറക്കല്‍ പണിക്കരുടെ കൈവശമായിരുന്നു ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം. ഇവിടെ ഉണ്ടായിരുന്ന കുളത്തില്‍ ആമകളെ തേടിയിറങ്ങിയ ഉളളാട സ്ത്രീ ആമയുടെ സാന്നിധ്യം അറിയാനായി കുളത്തില്‍ കുത്തി നോക്കിയപ്പോള്‍ കോലിന്റെ അഗ്രം എവിടെയോ ചെന്നു കൊണ്ട് രക്തം വരാന്‍ തുടങ്ങി. ഇതുകണ്ട് പേടിച്ച് ഉളളാട സ്ത്രീ അറക്കല്‍ തറവാട്ടില്‍ ചെന്ന് കാര്യം പറയുകയും, അവിടെ നിന്ന് ആളുകള്‍ വന്നു നോക്കിയപ്പോള്‍ കോലിന്റെ അഗ്രം കുളത്തിലുണ്ടായിരുന്ന സ്വയംഭൂവായ ശിവലിംഗത്തിന്‍ മേലാണ് കൊണ്ടതെന്ന് മനസിലാക്കുകയും, അവിടെ ദേവസാന്നിധ്യം കണ്ടതു കൊണ്ട് കുളം നികത്തി അവിടെ ക്ഷേത്രം പണിതു എന്നുമാണ് ഐതീഹ്യം.
Comments