അബുദബി: നിര്‍ണായക മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഐപിഎല്‍ 2020 യുടെ ക്വാളിഫയറില്‍ ഇടം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ ഡിവില്ലിയേഴ്‌സിന്റെ
അര്‍ദ്ധസെഞ്ചുറിയുടെ (43 പന്തിൽ 56) കരുത്തില്‍ 131 റണ്‍സെടുത്തിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് വിജയം നേടിയത്. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട സണ്‍റൈസേഴ്‌സിനെ കെയ്ന്‍ വില്യംസണ്‍ ഒറ്റയ്‌ക്ക് കരകയറ്റുകയായിരുന്നു. തുടക്കത്തിൽ തന്നെ റൺസൊന്നുമെടുക്കാതെ ഓപ്പണർ ശ്രീവത്സ് ഗാേസാമി മടങ്ങി. പിന്നീട് ക്രീസിൽ ഒരുമിച്ച ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും 41 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അപ്രതീക്ഷിതമായി വാർണറും പിന്നാലെ മനീഷ് പാണ്ഡെയും മടങ്ങിയതോടെ റോയല്‍ ചലഞ്ചേഴ്‌സ്
ക്യാമ്പിൽ തിരിച്ചുവരവിന്റെ ആത്മവിശ്വാസം കണ്ടു തുടങ്ങിയിരുന്നു.
പക്ഷെ 44 പന്തുകളില്‍ നിന്നും പുറത്താകാതെ 50 റണ്‍സുകള്‍ നേടിയ കെയ്ന്‍ വില്യംസണ്‍ ക്വാളിഫയര്‍ പ്രവേശനത്തിൽ ടീമിന്റെ
നെടുംതൂണായി മാറുകയായിരുന്നു. 20 പന്തിൽ നിന്ന് 24 റൺസെടുത്ത ജേസൺ ഹോൾഡറും സൺറൈസേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
19.4 ഓവറിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി സൺറൈസേഴ്സ്
വിജയം കണ്ടു. തോല്‍വിയോടെ ബാംഗളൂര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. ഇതിലെ വിജയികള്‍ ചൊവ്വാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.















