പറ്റ്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി നീട്ടിവച്ചു. സി ബി ഐ യുടെ ആവശ്യപ്രകാരം നവംബർ 27 ലേക്കാണ് കേസ് നീട്ടിവച്ചത്. 1995-96 കാലഘട്ടങ്ങളിൽ വ്യാജരേഖകൾ ചമച്ച് ധൂംക ട്രഷറിയിൽ നിന്നും 3.76 കോടി രൂപ പിൻവലിച്ചതാണ് കേസ്.
നവംബർ 10 നാണ് ബിഹാറിൽ വോട്ടെണ്ണൽ നടക്കുന്നത്. അതിന് മുൻപ് ലാലു പ്രസാദ് യാദവിനെ പുറത്തിറക്കാൻ ആർജെഡി നടത്തിയ ശ്രമങ്ങളും ഇതോടെ വിഫലമായി. നവംബർ 9 ന് ലാലുവിനെ പുറത്തിറക്കുമെന്ന് ആർജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറെ വിവാദമായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ ജാമ്യം നേടിയ ലാലുവിന് ഈ കേസിൽ ജാമ്യം വൈകിയതാണ് തിരിച്ചടിയായത്.
42 മാസവും 26 ദിവസവും ലാലു പ്രസാദ് യാദവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ലാലുവിന്റെ അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചു. എന്നാൽ സി ബി ഐ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. ബിർസ മുണ്ഡ ജയിലിലായിരുന്ന ലാലു പ്രസാദ് യാദവിനെ പിന്നീട ചികിത്സയ്‌ക്കായി ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയിൻസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലാലുവിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. 1990 – 97 കാലഘട്ടത്തിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണവകുപ്പിൽനിന്ന് വ്യാജ രേഖകളുടെ സഹായത്തോടെ 1000 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്.















