അബുദാബി: ഐപിഎൽ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമി ഫൈനൽ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഡൽഹി ആദ്യ ക്വാളിഫയറിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ടീം നിരാശപ്പെടുത്തി. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറാനാണ് ശ്രേയസ് അയ്യരും സംഘവും തയ്യാറെടുക്കുന്നത്. ഇന്ന് വിജയിച്ചാൽ കലാശപ്പോരാട്ടത്തിൽ മുംബൈയോട് കണക്കു തീർക്കാനുള്ള അവസരവും ഡൽഹിയ്‌ക്ക് ലഭിക്കും.
യുവത്വവും പരിചയ സമ്പത്തും നിറഞ്ഞ താരനിരയാണ് ഡല്‍ഹിയുടേത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ഫോമിലേയ്‌ക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയും മാര്‍ക്കസ് സ്‌റ്റോയിനിസും മധ്യനിരയ്‌ക്ക് കരുത്ത് പകരും. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ഏത് ബൗളിംഗ് നിരയ്‌ക്കും വെല്ലുവിളിയാണ്. കാഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിരയിലും കാര്യമായ പ്രശ്‌നങ്ങളില്ല.
മറുഭാഗത്ത്, തുടക്കത്തിൽ പതറിയെങ്കിലും അസാമാന്യമായ പ്രകടനം പുറത്തെടുത്താണ് ഹൈദരാബാദിന്റെ വരവ്. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുക. നായകൻ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും മികച്ച ഫോമിലാണ്. ഇരുവരും നൽകുന്ന തുടക്കമാണ് ടീമിന് മുന്നോട്ടുള്ള വിജയത്തിൽ നിർണായകമായത്. മധ്യനിരയിൽ മനീഷ് പാണ്ഡെയും ഫോമിലാണ്. കാത്തിരിപ്പിനൊടുവിൽ നിർണായക മത്സരത്തിൽ കെയ്ൻ വില്യംസണും ഫോമിലേയ്‌ക്ക് ഉയർന്നത് ഹൈദരാബാദിന് ആശ്വാസം നൽകുന്നു.
ബാറ്റിംഗിനേക്കാളുപരി ബൗളിംഗ് നിരയാണ് ഹൈദരാബാദിന്റെ കരുത്തെന്ന് തന്നെ പറയാം. നടരാജനും റാഷിദ് ഖാനും സന്ദീപ് ശർമ്മയും ജേസൺ ഹോൾഡറും ഉൾപ്പെടുന്ന ബൗളിംഗ് നിരയെ നേരിടുക ഏതൊരു ടീമിനും വെല്ലുവിളിയാണ്. റാഷിദ് ഖാനെതിരെ ഡൽഹി ബാറ്റിംഗ് നിരയുടെ പ്രകടനം ഏറെ മോശമാണെന്നതിനാൽ നിർണായക മത്സരത്തിൽ ഹൈദരാബാദ് ഏറെ പ്രതീക്ഷയർപ്പിക്കുന്നതും റാഷിദ് ഖാനിലാകുമെന്ന് ഉറപ്പാണ്.















