ടി.ആർ.എസ്സിന്റെ പൊന്നാപുരം കോട്ട. 2018 ൽ അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സോളിപ്പെട്ട രാമലിംഗ റെഡ്ഡി വിജയിച്ച ദുബ്ബക്ക് മണ്ഡലം. ഉപതെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ നിരീക്ഷകരേയും സാക്ഷാൽ ചന്ദ്രശേഖര റാവുവിനേയും ഞെട്ടിച്ച് ബിജെപി പിടിച്ചെടുത്തു. ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലും ദക്ഷിണേന്ത്യൻ രാഷ്‌ട്രീയ രംഗത്തും വലിയ ചർച്ചയാവുകയാണ് ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിന്റെ വിജയം.
ബി.എസ്.സി ബിയെഡും മനുഷ്യാവകാശത്തിൽ പിജി ഡിപ്ലോമയുമുള്ള നിയമ ബിരുദധാരി. ആന്ധ്ര ഹൈക്കോർട്ടിലെ പ്രശസ്തനായ അഭിഭാഷകൻ. തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്ന ജനകീയ നേതാവ്. തെലങ്കാന രാഷ്‌ട്ര സമിതിയുടെ പോളിറ്റ് ബ്യൂറോ മെംബറായിരുന്ന മാധവനേനി രഘുനന്ദൻ റാവു ബിജെപിയിലെത്തിയത് തികച്ചും ആകസ്മികമായി.
2013 ൽ രാഷ്‌ട്രീയ എതിരാളിയായ ചന്ദ്രബാബു നായിഡുവുമായി രഹസ്യ കൂടിക്കാഴ്‌ച്ച നടത്തിയെന്ന ഒറ്റക്കാരണത്താലാണ് രഘുനന്ദൻ റാവു ടി.ആർ.എസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. സംസ്ഥാനത്ത് അത്ര വലിയ രാഷ്‌ട്രീയ ശക്തിയല്ലാത്ത ബിജെപിയിൽ ചേരാനായിരുന്നു റാവുവിന്റെ തീരുമാനം. 2014 ൽ അവിഭക്ത ആന്ധ്രയിലെ ദുബ്ബക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി നിന്ന റാവു നേടിയത് പതിനയ്യായിരം വോട്ടുകൾ.
തോൽവി വിജയത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയെന്ന് പ്രഖ്യാപിച്ച് റാവു ദുബ്ബക്കിൽ തന്നെ ഉറച്ചു നിന്നു. മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ സജീവമായി. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന 2018 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച റാവു ഇരുപത്തിരണ്ടായിരത്തിലധികം വോട്ടു നേടി ശക്തമായ സാന്നിദ്ധ്യമറിയിച്ചു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദുബ്ബക്ക് മണ്ഡലം ഉൾപ്പെടുന്ന മേദക് ലോക്സഭ മണ്ഡലത്തിൽ തന്നെ റാവു സ്ഥാനാർത്ഥിയായി. രണ്ടു ലക്ഷത്തിൽ പരം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. രഘുനന്ദൻ റാവുവിനെറ്റ് ജനകീയത കണ്ട് അന്തം വിട്ട എതിരാളികൾ പീഡന ആരോപണം വരെ പയറ്റി നോക്കിയെങ്കിലും വിജയിക്കാനായില്ല.
ദുബ്ബക്ക് മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന രാമലിംഗ റെഡ്ഡി മരിച്ചതിനെ തുടർന്നായിരുന്നു മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാമലിംഗ റെഡ്ഡിയുടെ ഭാര്യ സോളിപ്പേട്ട സുജാതയായിരുന്നു ടി.ആർ.എസിന്റെ സ്ഥാനാർത്ഥി. താരതമ്യേന പുതുമുഖമായ എതിരാളിക്കെതിരെ ശക്തമായ പ്രചാരണ തന്ത്രങ്ങളുമായി ബിജെപി കളത്തിലിറങ്ങിയതോടെ ഉപതെരഞ്ഞെടുപ്പ് പൊടി പാറി.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മന്ത്രിശ്രീനിവാസിന്റെ നേതൃത്വത്തിൽ ചിട്ടയായ ബൂത്ത് ലെവൽ പ്രവർത്തനം. ആർ.എസ്.എസിന്റെ ശക്തമായ പിന്തുണ. ഓരോ മണ്ഡലങ്ങളിലും നേതൃത്വം നൽകി സംസ്ഥാന നേതാക്കൾ. ഓരോ വീടുകളിലും പല പ്രാവശ്യമെത്തി പ്രവർത്തകർ. കേന്ദ്രസർക്കാരിന്റെ ജന പ്രിയ പദ്ധതികൾ ഓരോ വീട്ടിലെയും കുട്ടികളിൽ പോലുമെത്തി. കാടിളക്കിയുള്ള പ്രചാരണങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായ ഗ്രൗണ്ട് വർക്ക്.
ഒടുവിൽ ചരിത്രം തിരുത്തിക്കുറിച്ച് ആയിരത്തില്പരം വോട്ടുകൾക്ക് രഘുനന്ദൻ റാവു വിജയം നേടി. സംസ്ഥാന രാഷ്‌ട്രീയത്തിലെ മുടിചൂടാമന്നനായ കെ ചന്ദ്രശേഖർ റാവുവിനേയും മകൻ കെ.ടി രാമറാവുവിനേയും ഞെട്ടിച്ച വിജയം. എന്തായാലും കണ്ണുതുറപ്പിക്കുന്ന പരാജയമെന്നാണ് ചന്ദ്രശേഖർ റാവു തോൽവിയെ വിശേഷിപ്പിച്ചത്. ഒരു സീറ്റ് നഷ്ടമായതല്ല. മറിച്ച് `സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് ബിജെപി കരുത്തോടെ എത്തുന്നതാണ് അവരെ അങ്കലാപ്പിലാക്കുന്നത്.
ബിജെപ്പിക്കാകട്ടെ ഭാവിയിൽ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതാണ് തെലങ്കാന. ഹിന്ദുത്വ രാഷ്‌ട്രീയത്തിന് വളക്കൂറുള്ള മണ്ണ്. അതെ… ശതവാഹന രാജാക്കന്മാരുടെ തേരുരുണ്ട ചരിത്ര ഭൂമിയായ തെലങ്കാനയിലേക്ക് ദേശീയതയുടെ കാവിതരംഗം പതിയെ എങ്കിലും ശക്തമായി വന്നെത്തുകയാണ്. രഘുനന്ദൻ റാവുവിന്റെ അട്ടിമറി വിജയം അതിന്റെ സൂചന മാത്രമല്ല അടയാളവുമാണ്.
Comments