മുംബൈ : രാജ്യത്തെ പരമോന്നത കോടതിയ്‌ക്കെതിരെ ആക്ഷേപ പരാമർശം നടത്തിയ ഹാസ്യാവതാരകൻ കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെതിരെയായിരുന്നു കുനാലിന്റെ വിമർശനം.
രണ്ട് നിയമ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കോടതിയലക്ഷ്യത്തിന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അനുമതി നല്‍കി.
സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോർണി ജനറല്‍ വ്യക്തമാക്കി. കൊമേഡിയന്റെ ട്വീറ്റുകള്‍ മോശമായിരുന്നു എന്ന് മാത്രമല്ല നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതുമാണെന്ന് കെകെ വേണുഗോപാല്‍ പറഞ്ഞു.
‘അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് കോടതിയെയും ജഡ്ജിമാരെയും ധൈര്യത്തോടെയും ധിക്കാരത്തോടെയും അധിക്ഷേപിക്കാമെന്ന് ആളുകള്‍ വിചാരിക്കുന്നു. പക്ഷെ, അത്തരം അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണ്’- അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്നായിരുന്നു കുനാൽ ട്വീറ്റ് ചെയ്തത്.വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
Comments