കൊടും കുറ്റവാളി സയനൈഡ് മോഹന്റെ ജീവിതം പ്രമേയമാക്കി രാജേഷ് ടച്ച്‌റിവർ ഒരുക്കുന്ന ചിത്രത്തിൽ സിദ്ദിക്കും പ്രിയാമണിയും പ്രധാന വേഷത്തിൽ. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സയനൈഡ് മോഹൻ. കേസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ തിരക്കഥയാണെങ്കിലും ചിത്രത്തിൽ പറയുന്ന കഥ തികച്ചും വ്യത്യസ്തമാണെന്ന് രാജേഷ് പറയുന്നു.
ആറ് ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ പ്രിയാമണി ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ പ്രധാന വേഷത്തിലെത്തുമ്പോൾ ഹിന്ദിയിൽ ആവേഷം ചെയ്യുന്നത് യശ്പാൽ ശർമ്മയാണ്. കൂടാതെ സംസ്ഥാന അവാർഡ് ജേതാവ് മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, കന്നട താരം രംഗായനരഘു, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മിഡിലീസ്റ്റ് സിനിമ, െ്രെപംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ പ്രദീപ് നാരായണൻ, കെ നിരഞ്ജൻ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്സറായി പ്രിയാ മണി എത്തും. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്‌കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്.















