കുമളി: ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിലെത്തിയ സജീവൻ(55) എന്നയാളാണ് മരിച്ചത്. ഇയാളുടെ കഴുത്തിൽ മുറിപ്പാടുകളുണ്ട്. ഒട്ടകത്തലമേട്ടിൽ തമിഴ്നാട് സ്വദേശിയായ ബാലകൃഷ്ണന്റെ താമസസ്ഥലത്താണ് സജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതക ശ്രമമെന്ന സംശയത്തെ തുടർന്ന് മരണം നടന്ന വീട്ടിലെ ദമ്പതികൾ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ഡോഗ് സ്ക്വാഡും ഫോറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കിൽ പുറത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ഇന്നലെ പുലർച്ചെ ബാലകൃഷ്ണൻ അയൽവാസികളെ വിളിച്ചുവരുത്തി സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും അറിയിച്ചു. സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിന്റെ പ്രാഥമിക നിരീക്ഷണത്തിലാണ് കഴുത്തിലെ മുറിപ്പാട് കണ്ടത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുമളി പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരിച്ച സജീവൻ വിവാഹിതനാണെങ്കിലും ഭാര്യയും രണ്ട് മക്കളും ഏറെക്കാലമായി അകന്നു കഴിയുകയാണ്.
Comments