വാഷിംഗ്ടണ്‍: ലോകത്തിന്റെ വിവിധ മേഖലകളില്‍ സഖ്യസേനകൾക്കൊപ്പമുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ശേഷി കുറയ്‌ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് നാറ്റോ മേധാവി. ഇസ്ലാമിക ഭീകരത ശക്തമായി തുടരുന്ന അഫ്ഗാനിലെ സൈനിക ശേഷി 2500ലേക്ക് കുത്തനെ താഴ്‌ത്തിയ ട്രംപിന്റെ പൊടുന്നനെയുള്ള തീരുമാനമാണ് നാറ്റോയെ ഞെട്ടിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തികച്ചും ഏകപക്ഷീയവും സഖ്യ സേനകളുടെ ശക്തികുറയ്‌ക്കുന്നതുമാണെന്ന് നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോള്‍റ്റന്‍ബര്‍ഗ് പറഞ്ഞു.
അഫ്ഗാനില്‍ നിന്നും കാര്യശേഷിയുള്ള അമേരിക്കന്‍ നിര മാറിയാല്‍ സഖ്യ സേനകൾ കനത്ത വിലനല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് നാറ്റോ മേധാവി നല്‍കിയത്. ആഗോള ഭീകരതയുടെ കേന്ദ്രമായി അഫ്ഗാന്‍ വീണ്ടും മാറുകയാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം ട്രംപ് മനസ്സിലാക്കണം. സിറിയയിലും ഇറാഖിലും നഷ്ടപ്പെട്ട ഇടം അഫ്ഗാനില്‍ സ്ഥാപിക്കാന്‍ ഐഎസ് ഭീകരര്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ജെന്‍സ് പറഞ്ഞു. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് നാറ്റോ സഖ്യം എല്ലാ പിന്തുണയും നല്‍കുകയാണ്. ഈ പ്രക്രിയയുടെ ശക്തിയും വേഗതയും അമേരിക്കന്‍ സേനാ പിന്മാറ്റത്തിലൂടെ കുറയുമെന്നും ജെന്‍സ് വ്യക്തമാക്കി.
അഫ്ഗാനിലും ഇറാഖിലുമായി ആകെ 12000 സഖ്യാസേനാംഗങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ പകുതിയും അമേരിക്കന്‍ സേനയാണ്. ഒരു ഘട്ടത്തില്‍ ഒന്നര ലക്ഷം സൈനികരാണ് അമേരിക്ക അഫ്ഗാനിലും ഇറാഖിലുമായി വിന്യസിച്ചിരുന്നത്.
Comments