മലയാള സിനിമ രംഗത്ത് പലപ്പോഴും നായകന്മാരെക്കാളും ശ്രദ്ധിക്കപ്പെട്ടിട്ടുളളത് വില്ലന്‍ കഥാപാത്രങ്ങളാണ്. നായകന്‍ പറഞ്ഞ ഡയലോഗുകള്‍ക്ക് അരങ്ങില്‍ കയ്യടി കിട്ടുമ്പോള്‍ അത്രത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ വില്ലമാരുടെ ഡയലോഗുകളും കയ്യടി
നേടിയിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ശൈലി കൊണ്ട് പ്രത്യേക അഭിനയഭാഷ നല്‍കിയ കലാകാരനാണ് എം എന്‍ നമ്പ്യാര്‍. നാടകത്തിലൂടെ സിനിമ രംഗത്തെത്തിയ എം.എന്‍. നമ്പ്യാര്‍ വെള്ളിത്തിരയില്‍ നിരവധി വില്ലന്‍ വേഷങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. ചെറുകുന്ന് കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി 1919 മാര്‍ച്ച് 7-ന് പഴശ്ശിയിലെ പെരുവമ്മൂര്‍ ഗ്രാമത്തിലാണ് എം.എന്‍. നമ്പ്യാര്‍ എന്ന മഞ്ഞേരി നാരായണന്‍ നമ്പ്യാര്‍ ജനിച്ചത്. മലയാളി ആയിരുന്നിട്ടുകൂടി ചെറുപ്പം മുതല്‍ മുതല്‍ അദ്ദേഹം പഠിച്ചത് ഇംഗ്ലീഷും തമിഴുമാണ്.
അച്ഛന്റെ ജോലിയായിരുന്നു അതിന്റെ കാരണം. സര്‍വേ വിഭാഗം ഉദ്ദ്യോഗസ്ഥനായിരുന്ന അച്ഛന് ഊട്ടിയിലേക്ക് സ്ഥലം മാറ്റത്തെ ലഭിച്ചതോടെയാണ് എം.എന്‍. നമ്പ്യാര്‍ തമിഴ് നാട്ടില്‍ എത്തുന്നത്. ചെറുപ്പത്തില്‍ തന്നെ നാടകത്തോടുള്ള താല്‍പര്യമുണ്ടായിരുന്ന എം. എന്‍. നമ്പ്യാര്‍ കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ നാടക കമ്പനിയില്‍ ചേര്‍ന്നു. പിന്നീട് കമ്പനിയുടെ ഭക്തരാമദാസ് എന്ന നാടകം സിനിമയാക്കിയപ്പോള്‍ അതിലൂടെ സിനിമ ലോകത്തേയ്‌ക്ക് കടന്നു വന്നു. 1938-ല്‍ പുറത്തിറങ്ങിയ ബന്‍പസാഗരയാണ് എം.എന്‍ നമ്പ്യാരുടെ ആദ്യചിത്രം. പിന്നീട് 1950-ല്‍ പുറത്തിറങ്ങിയ മന്ത്രികുമാരി എന്ന ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി.
‘വേലൈക്കാരന്‍’, ‘കാട്’, ‘മക്കളെ പെറ്റ മഹരാസി ‘, ‘കര്‍പ്പൂരക്കരശി’ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സില്‍ തന്റേതായ ഇടം കണ്ടെത്തി.1952-ല്‍ പുറത്തിറങ്ങിയ അമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എന്‍. നമ്പ്യാര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ‘ആത്മസഖി’,’കാഞ്ചന’, ‘ആനവളര്‍ത്തിയ വാനമ്പാടി’, ‘ജീസസ്’, ‘തച്ചോളി അമ്പു’, ‘ശക്തി’ , ‘തടവറ’, ‘ഷാര്‍ജ ടു ഷാര്‍ജ’ എന്നീ മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. 1952-ല്‍ പുറത്തിറങ്ങിയ ‘ജംഗിള്‍’ എന്ന ഇംഗ്ലീഷ് സിനിമയിലും ്അദ്ദേഹം അഭിനയിച്ചു. വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ എം. എന്‍ നമ്പ്യാര്‍ അഭിനയിച്ചിട്ടുണ്ട്.
Comments