ഏറ്റെടുക്കുന്ന പ്രവർത്തികളിൽ വിജയം കാണാതെ മടങ്ങാൻ മേജർ സന്ദീപ് തയ്യാറായിരുന്നില്ല, അതേ മനോഭാവത്തോടെയാണ് 2008ൽ മുംബൈ ആക്രമിക്കാനെത്തിയ ഭീകരരെയും നേരിട്ടത്, സ്വന്തം രാജ്യം തോൽക്കാൻ പാടില്ലെന്ന ദൃഢനിശ്ചയമായിരുന്നു അതിനു പിന്നിൽ.
ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യ ജയിക്കണമെന്നായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റെ ആഗ്രഹം. ഒടുവിൽ ജീവൻ നൽകിയതും അതിനായി തന്നെ. ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിറയെ ഓർമ്മചിത്രങ്ങളും, കുറിപ്പുകളുമാണ്. സ്വന്തം രാജ്യത്തിനായി പോരാടിയ ആ ധീര സൈനികന്റെ ജീവിതം വരും തലമുറയ്‌ക്ക് കാണാനായി സൂക്ഷിക്കുകയാണ് കുടുംബം.
ഇന്ത്യ ക്രിക്കറ്റിൽ തോറ്റാൽ പോലും സഹിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു സന്ദീപ്. ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടാൽ പോലും ഏറെ ദുഖിതനാകുമായിരുന്നു. ദേശീയതയെ ഏറെ പിന്തുണച്ചിരുന്നു സന്ദീപ് ഉണ്ണികൃഷ്ണനെന്നും അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു.
എൻഎസ് ജി കമാൻഡോ സംഘത്തിന്റെ തലവനായിരുന്ന സമയത്താണ് മുംബൈ താജ് ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടാകുന്നത്. തന്റെ ജീവൻ നഷ്ടപ്പെട്ടാലും, രാജ്യത്തിനു വേണ്ടി പോരാടാൻ സൈനികർ ഉണ്ടാകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആരും അടുത്തേയ്‌ക്ക് വരരുതെന്നും, ഭീകരരുടെ കാര്യം താൻ നോക്കികൊള്ളാമെന്നുമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് നൽകിയ അവസാന സന്ദേശം.
രാജ്യത്തിന്റെ പ്രിയപുത്രന് 2009 ൽ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു.
Comments