തൃശൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ഷോർണൂർ കാർത്തികേയൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ചയാണ് അന്ത്യം. 1942 സെപ്റ്റംബർ 7-നാണ് ജനനം.
ശ്രീകേരളവർമ്മ കോളേജ്, കുന്നംകുളം വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച അദ്ദേഹം, കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡയറക്ടർ, സഹൃദയ വേദി പ്രസിഡന്റ് തുടങ്ങി നിരവധി സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.
ഡോ. കാർത്തികേയന്റെ ഭൗതികദേഹം ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തൃശൂരിലെ കേരളവർമ്മ കോളേജിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ഉച്ചയ്‌ക്ക് 12 മുതൽ 12.30 വരെ കേരള സാഹിത്യ അക്കാദമിയിലും, 1.30 മുതൽ 3 മണിവരെ ഷോർണൂർ കാർത്തിക് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്‌ക്കും.
ശേഷം ഷോർണൂർ ഭാരതപ്പുഴ ശാന്തിതീരത്ത് സംസ്കാരകർമങ്ങൾ നടക്കും.
ഭാര്യ ഡോ. രാജമ്മ രണ്ട് വർഷം മുൻപ് നിര്യാതയായി. മകൻ ഡോ. ആശിഷ് കാർത്തിക്ക് (ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശൂർ), മരുമകൾ ഡോ. ദിവ്യ ആശിഷ് (ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശൂർ) എന്നിവരാണ്. പേരക്കുട്ടികൾ: ആദ്യ, അദിതി.















