കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് മുൻ മന്ത്രിയെ ചോദ്യം ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
വിജിലൻസ് തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഡിവൈഎസ്പി വി. ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ മുതൽ രണ്ട് ഘട്ടങ്ങളായാണ് മുൻ മന്ത്രിയെ ചോദ്യം ചെയ്തത്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യണോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഡിവൈഎസ്പി ശ്യാം കുമാർ പറഞ്ഞു. കൊറോണ പരിശോധന നടത്തിയ സർട്ടിഫിക്കേറ്റുമായായിരുന്നു സംഘം ആശുപത്രിയിൽ പ്രവേശിച്ചത്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. മൾട്ടിപ്പിൾ മൈലോമ എന്ന അർബുദ രോഗത്തിന് ചികിത്സയിലാണ് നിലവിൽ അദ്ദേഹം. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുപത്തിഅഞ്ചോളം ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
Comments