ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. സീസൺ ആരംഭിച്ച് ഇതുവരെ വിജയം കണ്ടെത്താനാകാത്ത ഇരു ടീമുകളുടെയും നാലാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ സീസണിലെ ആദ്യ ജയം ലക്ഷ്യം വെച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
അവസാനം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. അതേ സമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായിനടന്ന അവസാന മത്സരത്തിൽ ഓരോ ഗോൾ വീതം നേടി സമനില പിടിച്ചു പറ്റിയാണ് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു സമനിലയും, ഒരു തോൽവിയും വഴങ്ങി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ചിരവൈരികളായ എടികെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിനു കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീടു നടന്ന രണ്ടു മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. വിജയ സാധ്യത ഉണ്ടായിരുന്ന രണ്ടാമത്തെ മത്സരത്തിൽ ഒന്നാം പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. രണ്ടാം പകുതിയിൽ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇഡ്രിസ സില നേടിയ ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കുകയായിരുന്നു. വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ മൂന്നാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയോട് ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. തോൽവി മുന്നിൽ കണ്ട മത്സരത്തിൽ ഗോൾകീപ്പർ ആൽബിനോ ഗോമസ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തിയത്. മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് തടഞ്ഞു കൊണ്ടാണ് ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അതെ അവസ്ഥയിൽ കൂടിയാണ് ഇത്തവണ എഫ്സി ഗോവയും കടന്നു പോകുന്നത്. ബ്ലാസ്റ്റേഴ്സിനോട് സമാനമായി രണ്ടു സമനിലയും, ഒരു തോൽവിയും വഴങ്ങി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് എഫ്സി ഗോവ. ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ചാണ് എഫ്സി ഗോവ അരങ്ങേറ്റം കുറിച്ചത്. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ രണ്ടു ഗോളിന് പിന്നിലായിരുന്ന എഫ്സി ഗോവയെ അവരുടെ സ്പാനിഷ് സ്ട്രൈക്കർ ആയ ഈഗോർ അംഗുലോയാണ് തോൽവിയിൽ നിന്നും രക്ഷിച്ചത്.
രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചു വരവ് നടത്തിയ എഫ്സി ഗോവയ്‌ക്ക് വേണ്ടി ഈഗോർ അംഗുലോ ഇരട്ട ഗോളുകൾ നേടിയപ്പോൾ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ തങ്ങളുടെ മുൻ പരിശീലകനായ സെർജിയോ ലൊബേര പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി എഫ്സിയോട് ഗോവ അപ്രതീക്ഷിത തോൽവി വഴങ്ങുകയായിരുന്നു. മത്സരത്തിന്റെ നാൽപതാം മിനിറ്റിൽ വിങ്ങറായ റഡീം തലാങ്ങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ വെറും പത്തു പേരുമായാണ് എഫ്സി ഗോവ കളിച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങവേ ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആദം ലെ ഫോണ്ട്രെ മുംബൈ സിറ്റി എഫ്സിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അതിനു ശേഷം നടന്ന മൂന്നാമത്തെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-1 എന്ന സ്കോറിൽ എഫ്സി ഗോവ സമനിലയിൽ തളയ്‌ക്കുകയായിരുന്നു. ഒരു ഗോളുമായി മുന്നിട്ടു നിന്ന എതിരാളികളെ ഈഗോർ അംഗുലോ നേടിയ ഗോളിനാണ് എഫ്സി ഗോവ തളച്ചത്.
ഇത്തവണ ഗോവ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കാർഡുകളാണ്. വെറും മൂന്ന് മത്സരങ്ങളിൽ 7 യെല്ലോ കാർഡുകളും, 1 ചുവപ്പു കാർഡും ആണ് ടീമിന് നേരിടേണ്ടി വന്നത്. പ്രതിരോധവും ഇത്തവണ ഗോവയ്‌ക്ക് ഒരു വെല്ലു വിളിയാണ്. ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിൽ ഒരു ക്ലീൻ ഷീറ്റ് പോലും ടീമിന് നേടാൻ കഴിഞ്ഞിട്ടില്ല. മധ്യനിര ഗോളവസരങ്ങൾ സൃഷ്ടിക്കുമ്പോൾ മുന്നേറ്റ നിരയിൽ ഈഗോർ അംഗുലോയുടെ സാന്നിധ്യം ഗോവയെ കൂടുതൽ അപകടകാരികളാക്കി മാറ്റും. അടുത്ത മത്സരത്തിൽ വിജയമല്ലാതെ മറ്റൊന്നും തന്നെ എഫ്സി ഗോവ ലക്ഷ്യം വെക്കുന്നില്ല.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ സെർജിയോ സിഡോഞ്ച അവസാന മത്സരത്തിൽ പരിക്കേറ്റ് പുറത്തായതും, ദീർഘനാൾ താരത്തിന് കളത്തിനു പുറത്ത് ഇരിക്കേണ്ടി വരുന്നതും ടീമിന് തിരിച്ചടിയാണ്. അടുത്ത മത്സരത്തിൽ അദ്ദേഹത്തിന്റെ കുറവ് നികത്തുകയും, മധ്യനിര കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും അതോടൊപ്പം ആക്രമണ ഫുട്ബോൾ കാഴ്ച വെക്കുകയും ചെയ്താൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാൻ കഴിയുകയുള്ളൂ.















