ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് ഉശിരന്‍ ജയം. കിരീട പ്രതീക്ഷയുമായി കുതിക്കുന്ന ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളുമാണ് ഈ ആഴ്ചത്തെ പോരാട്ടങ്ങളില്‍ ആധികാരിക ജയങ്ങള്‍ സ്വന്തമാക്കിയത്.
ആദ്യമത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലീഡ്‌സിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് വൂള്‍വ്‌സിനെ തോല്‍പ്പിച്ചത്. ചെല്‍സി-ലീഡ്‌സ് പോരാട്ടത്തില്‍ ലീഡ്‌സാണ് ആദ്യം ലീഡ് നേടിയത്. നാലാം മിനിറ്റില്‍ പാട്രിക് ബാംഫോഡാണ് ചെല്‍സിയെ ഞെട്ടിച്ച് ആദ്യം വല ചലിപ്പിച്ചത്. എന്നാല്‍ ഇരുപകുതി കളിലുമായി മറുപടി ഗോള്‍മഴ തീര്‍ത്ത് ചെല്‍സി തിരിച്ചടിച്ചു. 27-ാം മിനിറ്റില്‍ ഒലിവര്‍ ജിറൗദാണ് സമനില ഗോള്‍ അടിച്ചത്. 61-ാം മിനിറ്റില്‍ കുര്‍ട്ട് സൗമ വിജയഗോളും സ്വന്തമാക്കി. കളിയുടെ അവസാന നിമിഷത്തെ അധികസമയത്ത് ക്രിസ്റ്റിയാന്‍ പുലിസിച്ച് ജയം ആധികാരികമാക്കി മൂന്നാം ഗോളും സ്വന്തമാക്കി.
നിലവിലെ ചാമ്പ്യന്മാരുടെ ഉശിരന്‍ പ്രകടനമാണ് വൂള്‍വ്‌സിനെ വീഴ്‌ത്തിയത്. സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്നുപേർക്കുമൊപ്പം വൂള്‍വ്‌സിന്റെ സെല്‍ഫ് ഗോളുമാണ് ലിവർപൂളിന് ഗംഭീരജയം നൽകിയത്. 24-ാം മിനിറ്റിലാണ് സല ഗോള്‍ നേടിയത്. 58-ാം മിനിറ്റില്‍ ജോര്‍ജ്ജീനിയോ വിനാല്‍ഡം രണ്ടാം ഗോളും 67-ാം മിനിറ്റില്‍ ജോയല്‍ മാറ്റിപ്പ് മൂന്നാം ഗോളും ചെമ്പടയ്‌ക്കായി നേടി. വൂള്‍വ്‌സിന്റെ നെല്‍സണ്‍ സമ്മാനിച്ച ഓണ്‍ഗോളിലൂടെ ആന്‍ഫീല്‍സിലെ സ്വന്തം തട്ടകത്തില്‍ നാലുഗോള്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ നിറഞ്ഞാടി.
Comments