മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സുഗതകുമാരി ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. കൊറോണ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജിലേയ്‌ക്ക് മാറ്റിയത്.
സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും കാര്‍ത്യായിനിയുടെയും മകളായി 1934 ജനുവരി 22ന് ആറന്മുളയിലെ വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരിയുടെ ജനനം. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തക. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒരാള്‍. ആറന്‍മുള വിമാനത്താവളത്തിനെതിരെ നടന്ന സമരങ്ങളിലെ മുന്‍നിര പോരാളി. അങ്ങനെ സുഗതകുമാരിയെന്ന അതുല്യ പ്രതിഭയ്‌ക്ക് വിശേഷണങ്ങള്‍ ഏറെയാണ്.
അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയായ സുഗതകുമാരി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാഹിത്യത്തിനും സാമൂഹിക സേവനത്തിനുമായി നിരവധി അംഗീകാരങ്ങള്‍ സുഗതകുമാരി നേടിയിട്ടുണ്ട്. 2006ല്‍ പത്മശ്രീയും 2009ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013ല്‍ സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങളാണ് സുഗതകുമാരിയെ തേടിയെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാര്‍ഡും സുഗതകുമാരിക്കായിരുന്നു. ഭര്‍ത്താവ്: ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. സഹോദരിമാരായ ഹൃദയകുമാരിയും സുജാതയും അദ്ധ്യാപകരായിരുന്നു.
അമ്പലമണി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി, ഒരു സ്വപ്‌നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
Comments