പത്തനംതിട്ട: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് ആറന്മുളയും. അമ്മയുടെ തറവാട് സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് വലിയ ആത്മബന്ധമായിരുന്നു കവയിത്രിക്ക്. വിമാനത്താവളത്തിന്റെ പേരിൽ ആറന്മുളയെ മണ്ണിട്ട് മൂടാൻ തുടങ്ങിയവർക്ക് എതിരെ പോരാടാൻ മുൻപിൽ നിന്നതും ആറന്മുള അത്രമേൽ കവയിത്രിക്ക് പ്രിയപ്പെട്ടതായതുകൊണ്ടാണ്.
ആറന്മുളയെന്ന പൈതൃക ഗ്രാമത്തിന്റെ വിശുദ്ധി, വാഴ്വേലിൽ തറവാട്ടിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ നൈർമല്യതയും ഇവയെല്ലാം നിറഞ്ഞതായിരുന്നു സുഗതകുമാരിയുടെ എഴുത്തിലെ ഓരോ വരികളും. ആറന്മുളയുടെ സംസ്കാരത്തെ മണ്ണിട്ട് നികത്താൻ വന്നവർക്ക് എതിരെയാണ് ആറന്മുളയുടെ അമ്മയായി വീണ്ടും ആ മണ്ണിലേക്ക് അവർ മടങ്ങി വന്നത്. ആറന്മുളയുടെ മണ്ണും ആറന്മുളയപ്പനും കിഴക്കേ നടയും എല്ലാം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഒരിക്കലും ചേരാത്ത രാഷ്‌ട്രീയ സമവാക്യങ്ങളെ ആറന്മുളക്ക് വേണ്ടി ഒരു അമ്മയെ പോലെ ഒരു വേദിയിൽ എത്തിച്ചതും സുഗതകുമാരി ആയിരുന്നു.
പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് വാഴ്വേലിൽ തറവാട് ഇപ്പോൾ. മറ്റാരെക്കാളും ആറന്മുളയെ നെഞ്ചിലേറ്റിയ കവയിത്രിയുടെ പേരും പേറി ഈ മുറ്റത്ത് ഒരുപാട് മരങ്ങളും ചെടികളും വളരുന്നുണ്ട് സുഗതകുമാരിയുടെ ഓർമ്മകളുടെ തണൽ വിരിച്ച്. വാഴ്വേലിൽ മുറ്റത്തെ ഒരു ഇലപോലും ഞുള്ളാൻ കുഞ്ഞു സുഗത കുട്ടിക്കാലത്തും സമ്മതിക്കില്ലായിരുന്നു. ആ കരുതൽ ആറന്മുളക്ക് മുകളിൽ മാത്രമല്ല നമ്മുടെ പ്രകൃതിക്ക് മുകളിൽ ഒരു അമ്മയുടെ തണൽ പോലെ നിറഞ്ഞുനിന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്നപ്പോഴും പ്രാർത്ഥനയുമായി ആറന്മുളക്കാർ ഈ വീട്ടുമുറ്റത്ത് വന്നു.
ആറന്മുളക്ക്, പ്രകൃതിക്ക്, ആറന്മുളപുഞ്ചയിലെ ജീവജാലങ്ങൾക്ക്, നഷ്ടമായത് കവിത എഴുതുന്ന അവരെ മാറോട് ചേർക്കുന്ന കവയിത്രിയായ അമ്മയെ തന്നെയാണ്.
Comments