ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ബിജെപി. കോൺഗ്രസിലും, പിഡിപിയിലും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്ന് ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ് അനുരാഗ് താക്കൂർ പറഞ്ഞു. 75 സീറ്റുകൾ നേടി ജമ്മു കശ്മീരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിനെക്കാളും, പിഡിപിയെക്കാളും കൂടുതൽ സീറ്റുകൾ സ്വതന്ത്രർ നേടി എന്നത് പ്രധാനമായും എടുത്തു പറയേണ്ട ഒന്നാണ്. ജമ്മു കശ്മീരിൽ ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്ക് ജനങ്ങൾ തക്കതായ മറുപടി നൽകി. ജനാധിപത്യത്തിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് ബിജെപിയുടെ വിജയം. ജനാധിപത്യം പുലരണമെന്ന ജനങ്ങളുടെ ആഗ്രഹത്താലാണ് കശ്മീർ താഴ്വരയിൽ ബിജെപി അക്കൗണ്ട് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ ജനാധിപത്യം വിജയിച്ചതായി ബിജെപി നേതാവ് ബിഎൽ സന്തോഷും പ്രതികരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ തങ്ങളുടെ പോരാട്ടത്തിന് വലിയ അംഗീകാരമാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്നാണ് ഗുപ്കർ സഖ്യം അവകാശപ്പെടുന്നത്. 177 ഓളം സീറ്റുകൾ നഷ്ടപ്പെട്ട അവർക്ക് അവകാശവാദം ഉന്നയിക്കാൻ എങ്ങിനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ജമ്മു കശ്മീരിൽ ബിജെപി സ്വന്തമാക്കിയ മികച്ച വിജയത്തെ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും അഭിനന്ദിച്ചു.
Comments