ലണ്ടൻ: ഈ വർഷം ക്രിസ്തുമസ്സ് സമ്മാനമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാർക്ക് ഒന്നാം സ്ഥാനം. ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്.
കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കാരായ പെപ് ഗ്വാർഡ്വിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുമായി 18 പോയിന്റ് വ്യത്യാസത്തിലാണ് ജുർഗൻ ക്ലോപ്പിന്റെ നേതൃത്വത്തിൽ ലിവർപൂൾ ലീഗ് കിരീടം നേടിയത്.
ഇത്തവണ ലീഗ് മത്സരത്തിന്റെ തുടക്കത്തിലേ പരിക്ക് ലിവർപൂളിന് വലിയ ആഘാതമാണ്. വിജിൽ വാൻഡിക്കും ജോ ഗോമസും മാസങ്ങളായി പരിക്കിന്റെ പിടിയിലാണ്. പുതുതായി ടീമിലെത്തിയ തിയാഗോ അൽകാന്ദ്രയും ഡിയാഗോ ജോട്ടയും പരിക്കിലാണ്. ഇത്തവണ ആസ്റ്റൺ വില്ലക്കെതിരെ 7-2ന് വലിയ തോൽവി ഒക്ടോബറിൽ ഏറ്റുവാങ്ങിയിരുന്നു. നായകനാക്കാത്തതിൽ മുഹമ്മദ് സലയുടെ നീരസവും ഈ സീസണിലെ വാർത്തയാണ്.
പതിനാലു മത്സരങ്ങളിലായി ഒമ്പത് ജയങ്ങളോടെ 31 പോയിന്റുകളാണ് ലിവർപൂളിനുള്ളത്. അത്രയും മത്സരങ്ങൾ കളിച്ച ലെസ്റ്റർ സിറ്റി 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നും നാലും സ്ഥാനത്ത് 26 പോയിന്റുമായി യുണൈറ്റഡും എവർട്ടണുമാണ്. അഞ്ചാം സ്ഥാനത്ത് ചെൽസിയും ടോട്ടനം ആറാം സ്ഥാനത്തുമാണ്.
Comments