തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്തില്ലെന്ന് ക്ഷേത്രഭരണ സമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കണമെന്ന അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരായ കേസ് ഹൈക്കോടതി തീർപ്പാക്കി.
2016-ലാണ് ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചുകൊണ്ട് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ കെ. എൻ. സതീഷ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടും ക്ഷേത്രഭരണ സമിതിയും ചുരിദാർ അനുവദിക്കരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും അത് പാലിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർ തയ്യാറായിരുന്നില്ല. ആചാരലംഘനമെന്നാരോപിച്ച് അന്ന് ക്ഷേത്രഭരണത്തിൽ ഇല്ലാതിരുന്ന തിരുവിതാംകൂർ രാജകുടുംബവും എട്ടരയോഗത്തിലെ സ്ഥാനി നെയ്തശ്ശേരി പോറ്റിയും രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു.
കേരള ബ്രാഹ്മണ സഭയുടെ മുൻ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർക്കു വേണ്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭയും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതിയും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ നാലു നടകളിലും പ്രതിഷേധം നടന്നതോടൊപ്പം പടിഞ്ഞാറേ നടയിലെ റോഡ് ഭക്തജനങ്ങൾ ഉപരോധിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക റിയ രാജുവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്തിമവിധി വരുന്നതുവരെ ക്ഷേത്രത്തിനുള്ളിൽ ചുരിദാർ ധരിച്ച് പ്രവേശിക്കുന്നത് കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
പുതിയ നിലപാടിലൂടെ ക്ഷേത്രത്തിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട പരമ്പരാഗത കേരളീയ വസ്ത്രധാരണരീതി തുടരുമെന്നത് വ്യക്തമായിരിക്കുകയാണ്.














