രാജ്യാന്തര, ദീർഘ ദൂര യാത്രകൾക്കായി നാം പ്രധാനമായും ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്. നിമിഷ നേരം കൊണ്ട് മണിക്കൂറുകൾ സഞ്ചരിക്കുന്നതിനാലാണ് ദീർഘദൂര യാത്രകൾക്കായി പ്രധാനമായും ആളുകൾ വിമാനങ്ങൾ തെരഞ്ഞെടുക്കുന്നത്. പക്ഷികളോട് രൂപസാദൃശ്യമുള്ള വിമാനങ്ങൾ ആളുകളിൽ പ്രത്യേകിച്ച് കുട്ടികളിൽ വലിയ കൗതുകമാണ് ഉണ്ടാക്കുന്നത്. വിമാനങ്ങളുടെ ശബ്ദം കേട്ടാൽ അത് കാണുന്നതുവരെ ആകാശത്തേക്ക് നോക്കി നിൽക്കുന്നത് ഇതിന്റ ഭാഗമായാണ്. ലോകത്തെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന വിമാനങ്ങളുടെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം ടിവി. കോം വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.
ഭാരതത്തിലെ പൗരാണിക ഗ്രന്ഥങ്ങളിൽ വിമാനങ്ങളെ കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ടായിരുന്നു. രാമായണത്തിലെ പുഷ്പക വിമാനമായിരുന്നു ഇത്തരത്തിൽ ശ്രദ്ധ നേടിയ ഒരു പരാമർശം.
രൂപം പോലെ തന്നെ പക്ഷികളുടെ പറക്കലിൽ നിന്നാണ് വിമാനം എന്ന ആശയം ഉദിച്ചത്. ആകാശത്തു കൂടി പറക്കുന്ന പക്ഷികൾ മനുഷ്യരിൽ എന്നും കൗതുകം ഉണർത്തിയിരുന്നു. ഈ കൗതുകത്തിൽ നിന്നായിരുന്നു ബിസിഇ 400 ൽ ഗ്രീക്ക് പണ്ഡിതനായ ആർക്കൈറ്റ്‌സ് മരപക്ഷി ഉണ്ടാക്കിയത്. ബിസിഇ 300 ൽ ചൈനാക്കാർ ഗ്ലൈഡറുകൾ പോലുള്ള പട്ടങ്ങളും നിർമ്മിച്ചു.
പക്ഷികളെപോലെ എന്തു കൊണ്ട് മനുഷ്യർക്കും പറന്നുകൂട എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീക്ഷണങ്ങൾ ആരംഭിച്ചു. 1860 ൽ പക്ഷിയുടെ ചിറക് പോലെ കൈ വിടർത്തിപിവെച്ച് പറക്കാൻ ശ്രമം നടന്നുവെന്നാണ് പറയപ്പെടുന്നത്. പ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.
പിന്നീട് ബലൂണുകൾ ഉപയോഗിച്ച് പറക്കുന്നതിലായി ആളുകളുടെ ചിന്ത. അങ്ങിനെ കൂറ്റൻ ബലൂൺ ഉപയോഗിച്ച് പാരീസിനു മുകളിൽ അഞ്ചു മൈൽ ദൂരത്തിൽ പറന്നുകൊണ്ട് ഫ്രഞ്ചുകാരായ ജീൻ എഫ് പില്രോത ഡെറോസിയറും മാർക്വിസ് ഡി അർലാൻഡെസും ചരിത്രം സൃഷ്ടിച്ചു. പിന്നീട് 1650 മുതൽ 1900 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ എല്ലാ യാത്രകളും ബലൂണുകൾ ഉപയോഗിച്ചുള്ളതായിരുന്നു. ഇതിനിടെയാണ് മോണ്ട് ഗോൾഫിയർ സഹോദരന്മാർ 6000 അടി ഉയരത്തിൽ ബലൂൺ ഉപയോഗിച്ച് പറന്ന് വിപ്ലവം സൃഷ്ടിച്ചത്. എന്നാൽ നിയന്ത്രിക്കാൻ കഴിയില്ല എന്നത് ഇത്തരം പറക്കലുകളുടെ പ്രധാന പോരായ്മയായിരുന്നു. ഇത് പരിഹരിക്കാൻ പിന്നീട് പവർ പ്ലാന്റുകൾ ഉപയോഗിച്ച് തുടങ്ങി. കൗണ്ട് ഫെർഡിനാന്റ് വോൺ സെപ്പെലിൻ എന്നായിരുന്നു ഈ ബലൂണുകളുടെ പേര്.
പിന്നീട് ഇതേ മാതൃകയിലുള്ള ഒട്ടേറ ബലൂണുകൾ ഉണ്ടായി. അതിൽ ഒന്നിന് ഇന്നത്തെ ബോയിംഗ് 747 വിമാനത്തിന്റെയത്ര വലിപ്പം ഉണ്ടായിരുന്നവെനന്നാണ് പറയപ്പെടുന്നത്. 1937 ഓടെ സെപ്പെലിൻ ഉപയോഗിച്ചുള്ള പറക്കൽ അവസാനിച്ചു.
ഗ്ലൈഡറുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് പിന്നീട് നടന്നത്. ബ്രിട്ടണിലും, ജർമ്മനിയിലും, അമേരിക്കയിലും, ഫ്രാൻസിലും മറ്റുമായി നിരവധി ഗവേഷകർ ഗ്ലൈഡർ നിർമ്മിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. 1804 ൽ ബ്രിട്ടീഷുകാരനായ ജോർജ് കെയ്ലി ആദ്യത്തെ ഗ്ലൈഡർ നിർമ്മിച്ചു. പിന്നീട് ജർമ്മൻ കാരനായ ഓട്ടോ ലിലിയൻതാൾ പൈലറ്റുമാർക്ക് പറപ്പിക്കാവുന്ന ഗ്ലൈഡറുകൾ കണ്ടുപിടിച്ചു.
ലിലിയൻതാളിന്റെ ഗ്ലൈഡറിൽ നിന്നാണ് റൈറ്റ് സഹോദരന്മാരായ ഓർവിലും വിൽബറും ചേർന്ന് വിമാനങ്ങൾക്കായുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. നാല് വർഷം കൊണ്ട് ഇരുവരും ചേർന്ന് 1000 തവണ ഗ്ലൈഡറിൽ ആകാശയാനം നടത്തി. ഇതേ സമയം തന്നെ വ്യോമയാനത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും ഇവർ വായിച്ചു. എന്നാൽ പുസ്തകങ്ങളിൽ നിന്നും പരീക്ഷണത്തിന് സഹായകരമായ ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് സ്വയം ആലോചിക്കാൻ ആരംഭിച്ചു.
തങ്ങളുടെ പരീക്ഷണങ്ങൾക്ക് ആവശ്യമായ മിക്ക സാമഗ്രികളും റൈറ്റ് സഹോദരന്മാർ തന്നെയാണ് നിർമ്മിച്ചത്. 12എച്ച് പി ശേഷിയുള്ള എഞ്ചിനായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. എഞ്ചിന് ശേഷം പ്രൊപെല്ലറാണ് റൈറ്റ് സഹോദരന്മാരെ അലട്ടിയത്. നിരന്തര പരീക്ഷണങ്ങൾക്ക് ശേഷം അവർ അതും നിർമ്മിച്ചു. സ്വന്തമായി നിർമ്മിച്ച എഞ്ചിനും പ്രൊപെല്ലറും ഉപയോഗിച്ച് 1899 ലാണ് റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം ഉണ്ടാക്കിയത്. രണ്ടു ചിറകുള്ള ഒരു ബൈപ്ലെയിൻ പട്ടമായിരുന്നു അത്. പിന്നീട് 1902 ൽ കിറ്റി ഹാക് ഫ്ളൈയർ എന്ന വിമാനത്തിന് ഇരുവരും ചേർന്ന് രൂപം നൽകി. വിമാനത്തിൽ ആര് ആദ്യം പറക്കണമെന്നത് ഇരുവർക്കുമിടയിൽ തർക്കവിഷയമായി. ടോസ് ഇട്ടാണ് ഈ പ്രശ്നത്തിന് ഇവർ പരിഹാരം കണ്ടത്. വിൽബറിനെയായിരുന്നു ടോസ് തുണച്ചത്. എന്നാൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് നിലത്ത് ഇടിച്ചതിനെ തുടർന്ന് ആ പരീക്ഷണം പരാജയപ്പെട്ടു.
1903 പോരായ്ംമകൾ എല്ലാം പരിഹരിച്ച് വിമാനം വീണ്ടും പറക്കാനായി തയ്യാറാക്കി. വിമാനം പറത്താനുള്ള രണ്ടാമത്തെ ഊഴം ഓർവിലിന്റേതായിരുന്നു. നിരവധി പേരെ വിമാനം പറത്തുന്നത് കാണാനായി ക്ഷണിച്ചിരുന്നുവെങ്കിലും കേവലം അഞ്ച് പേർ മാത്രമാണ് സ്ഥലത്തെത്തിയത്. 12 സെക്കന്റ് നേരം ആകാശത്ത് പറന്ന വിമാനം കാഴ്ചക്കാർക്ക് അത്ഭുതമായി. മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി വിമാനം പറത്തിയതിനുള്ള പേറ്റന്റ്സ്വന്തമാക്കുകയും ചെയ്തു.
റൈറ്റ് സഹോദരങ്ങളുടെ വിമാനങ്ങളിൽ വീണ്ടും പരീക്ഷണങ്ങൾ നടന്നു കൊണ്ടേയിരുന്നു. നിരന്തര പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ന് കാണുന്ന രീതിയിലേക്കുള്ള വിമാനങ്ങൾ ഉണ്ടായത്. സൈനിക നിരീക്ഷണങ്ങൾക്കായും യുദ്ധങ്ങൾക്കായും വിമാനം ഉപയോഗിച്ചത് വ്യോമസേനയുടെ രൂപീകരണത്തിന് വഴിവെച്ചു. ഇന്ന് ഇന്ത്യയുടെ കരുത്തായി മാറിയിരിക്കുന്ന റഫേലും, മിഗും പോലുള്ള യുദ്ധ വിമാനങ്ങളുടെ ആവിർഭാവത്തിന് അടിസ്ഥാനമിട്ടത് റൈറ്റ് സഹോദരന്മാരുടെ മഹത്തായ കണ്ടുപിടിത്തമായിരുന്നു.
Comments