മെൽബോൺ: രണ്ടാം ടെസ്‌ററിന്റെ ആദ്യ ദിനം ഇന്ത്യക്കൊപ്പം. ഓസീസിനെ 195 റൺസിന് പുറത്താക്കിയ ടീം ഇന്ത്യ കളി നിർത്തുമ്പോൾ മറുപടി ബാറ്റിംഗിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട്. റൺസ് നേടാനാകാതെ മായങ്ക് അഗർവാളാണ് പുറത്തായത്. 38 പന്തിൽ 28 റൺസുമായി അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ശുഭ്മാൻ ഗില്ലും 23 പന്തിൽ 7 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
ആദ്യദിനത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ പേസ്-സ്പിൻ സംയുക്ത ആക്രമണത്തിൽ ഓസീസ് തകർന്നടിഞ്ഞു. 48 റൺസെടുത്ത ലബുഷെയിനാണ് ടോപ് സ്‌കോറർ. 30 റൺസ് നേടിയ ഓപ്പണർ മാത്യൂ വേഡും മധ്യനിരയിൽ പിടിച്ചു നിന്ന് 38 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ഓസീസിന്റെ സ്‌കോർ ചലിപ്പിച്ചത്. സ്്മിത്ത് പൂജ്യത്തിന് പുറത്തായത് ഓസീസിന് ക്ഷീണമായി. ആദ്യമായാണ് സ്മിത്ത് ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്താകുന്നത്.
ടീം ഇന്ത്യക്കായി ബുംറ നാല് വിക്കറ്റ് വീഴ്‌ത്തി രണ്ടാം ടെസ്റ്റിൽ തിളങ്ങി. അശ്വിൻ സ്മിത്തിന്റെയടക്കം നിർണ്ണായക മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബൗളിംഗിൽ മുഹമ്മദ് സിറാജ് അരങ്ങേറ്റത്തിൽ തന്നെ രണ്ടു വിക്കറ്റെന്ന മികച്ച നേട്ടം സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റും മാത്യൂ വേഡിനെ പുറത്താക്കിയ ഒരു ലോംഗ് റൺ ക്യാച്ചും നേടി തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു.















