വളരെ ഇടറിയ ശബ്ദത്തിലാണ് നേഹ തന്റെ കഥ പറഞ്ഞുതുടങ്ങുന്നത്. പറഞ്ഞുതുടങ്ങുമ്പോൾ വാക്കുകൾ ഇടയ്‌ക്കിടെ മുറിയുന്നുണ്ട് .മുഖം മങ്ങുന്നുണ്ട്.തലയ്‌ക്കു ചുറ്റും ഒരു നീല സ്കാർഫ് ചുറ്റി മുഖം മൂടിവെച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകുന്നതിനു മുൻപ് 45 വയസ്സുള്ള ഒരു പുരുഷനുമായി നേഹയെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചു. ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മതം മാറ്റി. നേഹയ്‌ക്ക് 14 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണ് ഇത് സംഭവിക്കുന്നത്.
ക്രിസ്തുമത വിശ്വാസിയായ നേഹ പള്ളിയിൽ യേശുവിനു വേണ്ടി സ്തുതിഗീതങ്ങൾ പാടുന്ന സംഘത്തിലെ അംഗമായിരുന്നു. സംഗീതം നിറഞ്ഞ ആ ലോകമായിരുന്നു നേഹയ്‌ക്ക് ഇഷ്ടം. ഇസ്‌ലാമിലേക്ക് നിർബന്ധിച്ച് പരിവർത്തനം ചെയ്യുകയും 45 വയസ്സുള്ള ഒരു പുരുഷനെ വിവാഹം കഴിക്കുകയും ചെയ്തപ്പോൾ അവൾക്ക് സംഗീതത്തിന്റെ ആ ലോകം മാത്രമല്ല നഷ്ടമായത് . പാടാനുള്ള അവസരവും ഇല്ലാതായി. കുടുംബവും അവളെ ഉപേക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ബലാത്സംഗ കുറ്റം ചുമത്തി നേഹയുടെ ഭർത്താവിനെ പോലീസ് ജയിലിലടച്ചു.
പാകിസ്താനിൽ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളിൽ പെടുന്ന ആയിരകണക്കിന് പെൺകുട്ടികളിൽ ഒരാളാണ് നേഹ. ഓരോ വർഷവും ആയിരക്കണക്കിന് പെൺകുട്ടികളാണ് പാകിസ്താനിൽ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നത്കൊറോണ വൈറസിനെതിരായ ലോക്ക്ഡൗൺ സമയത്ത് ഇത് വർദ്ധിച്ചുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കുകൾ. പെൺകുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ഇൻറർനെറ്റിൽ സജീവമാണ്. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ തന്നെ അവരെ ലക്ഷ്യമിടുകയാണ് ഈ സംഘം ചെയ്യുന്നത്.
മതസ്വാതന്ത്ര്യ ലംഘനത്തിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പാകിസ്താനെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത് . ന്യൂനപക്ഷമായ ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് തട്ടികൊണ്ടുപോകുന്നത്. ഇവരെ ഇസ്‌ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നു. ബലമായി വിവാഹം കഴിപ്പിച്ച് ബലാത്സംഗത്തിന് വിധേയരാക്കുന്നു. യുഎസ് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മതം മാറിയ പെൺകുട്ടികളിൽ ഭൂരിഭാഗവും തെക്കൻ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ദരിദ്രരായ ഹിന്ദുപെൺകുട്ടികളാണ്. എങ്കിലും അടുത്തിടെ ക്രിസ്ത്യൻ പെൺകുട്ടികളും ഈ രീതിയിൽ മതം മാറ്റപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പെൺകുട്ടികളെ പൊതുവേ തട്ടിക്കൊണ്ടുപോകുന്നത് പരിചയമുള്ളവരോ വിവാഹം ആലോചിക്കുന്ന പ്രായമുള്ള പുരുഷൻമാരോ ആയിരിക്കും. തട്ടിക്കൊണ്ടുപോയ ഉടൻ പെൺകുട്ടികൾ വിവാഹിതരാകുന്നു. പലപ്പോഴും ഇതു സംബന്ധിച്ച അന്വേഷണവും അട്ടിമറിക്കപ്പെടുകയാണ് എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. കുറ്റവാളികളെ സഹായിക്കുന്ന പോലീസിനെതിരെയും ആരോപണം ഉയരുന്നുണ്ട്.
പാകിസ്താനിലെ 220 ദശലക്ഷം ജനങ്ങളിൽ വെറും 3.6 ശതമാനം മാത്രമാണ് ന്യൂനപക്ഷങ്ങൾ. നിർബന്ധിത മതപരിവർത്തനത്തിനെതിരെ പരാതി നൽകുന്നവരെ മതനിന്ദ ആരോപിച്ച് പോലീസും ഭരണകൂടവും ലക്ഷ്യം വയ്‌ക്കും.
തെക്കൻ സിന്ധ് പ്രവിശ്യയിലെ ഫ്യൂഡൽ കശ്മോർ പ്രദേശത്ത് നിന്നാണ് 13 കാരിയായ സോണിയ കുമാരിയെ തട്ടിക്കൊണ്ടുപോകുന്നത്. തട്ടിക്കൊണ്ടുപോയി ഒരു ദിവസം കഴിഞ്ഞാണ് ഇസ്ലാം മതം സ്വീകരിച്ചതായി മാതാപിതാക്കളോട് പോലീസ് അറിയിക്കുന്നത്. ദയവായി എന്റെ മകളെ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കരയുന്ന സോണിയയുടെ അമ്മയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
13 വയസുകാരി മതം മാറിയെന്നും സ്വന്തം ഇഷ്ടപ്രകാരം 36 വയസുകാരനെ വിവാഹം കഴിച്ചതായും വീട്ടുകാർക്കു മറുപടി ലഭിച്ചു. ഇനി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിൽ മകളെ രക്ഷിക്കാനുള്ള ശ്രമം കുടുംബം ഉപേക്ഷിക്കുകയായിരുന്നു.
മധ്യ കറാച്ചിയിൽ നിന്നാണ് അർസുരാജയെ കാണാതാകുന്നത്. വീട്ടിൽ നിന്നാണ് 13 വയസ്സുകാരിയായ അർസുരാജയെ തട്ടിക്കൊണ്ടുപോയത്. മകളെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. അവളെ കണ്ടെത്താൻ സഹായിക്കണമെന്ന് പോലീസിനോട് അപേക്ഷിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, അവൾ ഇസ്ലാം മതം സ്വീകരിച്ചതായും 40 വയസ്സുള്ള മുസ്ലീം അയൽവാസിയെ വിവാഹം കഴിച്ചതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
സിന്ധ് പ്രവിശ്യയിൽ, വിവാഹ പ്രായം 18 വയസ്സ് ആണെന്നിരിക്കെ അർസുവിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനും സംഘത്തിന് സാധിച്ചു. അവൾക്ക് 19 വയസ്സ് പ്രായമുണ്ടെന്ന് വിവാഹ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. അർസുവിനെ വിവാഹം കഴിച്ച കാസി അഹമ്മദ് മുഫ്തി ജാൻ റഹീമി പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിവാഹം കഴിച്ചതായി റിപ്പോർട്ടുകളുണ്ട്.
മകളെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് അർസുവിന്റെ അമ്മ കോടതിയെ സമീപിച്ചു. കുടുംബത്തിന്റെ അപ്പീലുകൾ പോലീസ് അവഗണിച്ചുവെന്ന് അർസുവിന്റെ അമ്മ റിത രാജ പറയുന്ന വീഡിയോയും പുറത്തിറങ്ങി. വീഡിയോ വൈറലായതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനു കാരണമായി. അധികാരികളോട് ഇതിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം കത്തി.
“10 ദിവസമായി മാതാപിതാക്കൾ പോലീസ് സ്റ്റേഷനിലും സർക്കാർ അധികാരികൾക്കും രാഷ്‌ട്രീയ പാർട്ടി നേതാക്കൾക്കുമുൻപിലും കയറി ഇറങ്ങുകയാണ്. “അവരെ കേൾക്കാൻ പോലും ആരും സമയം നൽകുന്നില്ല. അതാണ് ഇവിടെ ഏറ്റവും നിർഭാഗ്യകരമായ കാര്യം ‘ പാകിസ്താനിലെ മനുഷ്യാവകാശ പ്രവർത്തകൻ നസീറിന്റെ വാക്കുകളാണിത്.
ഇതു തന്നെയാണ് നേഹയുടെ കഥയും . മകനെ കാണാൻ ആശുപത്രിയിൽ പോകാൻ നേഹയോട് ബന്ധുവായ അമ്മായിയാണ് ആവശ്യപ്പെട്ടത്. അവരാണ് വിവാഹത്തിനായി അവളെ കബളിപ്പിച്ചത്. എന്നാൽ ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് നേഹയെ മറ്റൊരു വീട്ടിലേക്കാണ് അവർ കൊണ്ടുപോയത്. നേഹയുടെ അമ്മായി സന്ദാസ് ബലൂച് വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിച്ച് ഭർത്താവിനൊപ്പം നേഹയുടെ അതേ അപ്പാർട്ട്മെന്റിൽ താമസിക്കുകയാണ്. അമ്മായിയുടെ ഭർത്താവിന്റെ 45 വയസ്സുള്ള ബന്ധുവിനെ വിവാഹം കഴിപ്പിക്കാനായിരുന്നു ഈ ചതി.
തനിക്ക് വളരെ പ്രായം കുറവാണെന്നും വിവാഹത്തിന് സമ്മതിക്കാനാവില്ലെന്നും പറഞ്ഞതിന് ഒരു മുറിയിൽ പൂട്ടിയിട്ട് തന്നെ തല്ലിയെന്നും നേഹ പറയുന്നു. വിവാഹം കഴിക്കാൻ വിസമ്മതിച്ചാൽ രണ്ട് വയസുള്ള സഹോദരനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹസർട്ടിഫിക്കറ്റിൽ തനിക്ക് 19 വയസ്സാണ് പ്രായമെന്ന് രേഖപ്പെടുത്തിയെന്നും നേഹ പറയുന്നു.
ഫാത്തിമ എന്ന പുതിയ പേരിനൊപ്പം വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ പറഞ്ഞപ്പോഴാണ് അവൾ തന്നെ മതം മാറ്റിയതായി അറിയുന്നത്. ഒരാഴ്ചയോളം അവളെ ഒരു മുറിയിൽ പൂട്ടിയിട്ടു. ആദ്യ രാത്രിയിൽ തന്നെ ഭർത്താവ് അവളുടെ അടുത്തെത്തി. “രാത്രി മുഴുവൻ ഞാൻ നിലവിളിച്ചു കരഞ്ഞു. എന്റെ മനസ്സിൽ സ്വപ്നങ്ങളുണ്ട് എന്നെ വെറുതെ വിടണമെന്ന് കുറേ കരഞ്ഞപേക്ഷിച്ചു, നേഹ പറഞ്ഞു.
ഭർത്താവിന്റെ മൂത്ത മകളാണ് ഓരോ ദിവസവും ഭക്ഷണം കൊണ്ടുവന്നത് . രക്ഷപ്പെടാൻ നേഹ അവളോട് സഹായമാവശ്യപ്പെട്ടു. അവളുടെ സഹായത്താൽ ഒരാഴ്ച കഴിഞ്ഞപ്പോൾ നേഹ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ തന്നെ സ്വീകരിക്കാൻ തയ്യാറായില്ല. ഭർത്താവ് വീട്ടുകാരെ ഉപദ്രവിക്കുമെന്ന് ഭയന്ന് അവർ തന്നെ ആവശ്യമില്ലെന്ന് പറയുകയായിരുന്നു . യാഥാസ്ഥിതിക കുടുംബത്തിലെ ഒരു പെൺകുട്ടി വിവാഹം കഴിക്കുകയോ ബലാൽസംഗത്തിനിരയാവുകയോ ചെയ്താൽ പിന്നെ മറ്റൊരു ജീവിതം അവർക്കില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും കുടുംബം തന്നെ അവരെ ഒരു ഭാരമായി കാണുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കറാച്ചിയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ ആണ് നേഹയ്‌ക്ക് പിന്നീട് സംരക്ഷണം ലഭിച്ചത്. പള്ളിയിലെ പാസ്റ്ററുടെ കുടുംബത്തോടൊപ്പം ആണ് നേഹ താമസിക്കുന്നത്. എന്നും രാത്രിയിൽ നേഹ പേടിച്ചു നിലവിളിക്കുമെന്നാണ് പാസ്റ്ററുടെ കുടുംബം പറയുന്നത്. സ്കൂളിൽ പോകണമെന്നാണ് അവളുടെ ആഗ്രഹം .പഠിച്ച് ഒരു അഭിഭാഷകയാകണമെന്നാണ് നേഹയുടെ ആഗ്രഹമെന്നും അവർ പങ്കുവെയ്‌ക്കുന്നു.
ഇതാണ് പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. 1947 നു മുൻപ് ഒരേ സംസ്കാരവും പാരമ്പര്യവും പിന്തുടർന്ന പ്രദേശത്ത് ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഇത് ഇന്ത്യയ്ക്കും പാഠമാണ്. മതത്തിന്റെ പിടിയിൽ അമർന്നാൽ എന്ത് സംഭവിക്കുമെന്ന വലിയ പാഠം.
Comments