വാഷിംഗ്ടൺ: ചൈനക്കെതിരായ വിവരസാങ്കേതിക മേഖലയിലെ നടപടികൾ തുടർന്ന് അമേരിക്ക. സോഫ്റ്റ് വെയർ രംഗത്ത് ഉപയോഗിച്ചിരുന്ന എട്ടു ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്ക നിരോധിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണതലത്തിലെ തീരുമാനത്തിൽ ഇന്നലെ ഒപ്പുവെച്ചു. ഔദ്യോഗിക തീരുമാന പ്രകാരം ഇന്നു മുതൽ 45 ദിവസത്തിനകം നടപടികളാരംഭിക്കുമെന്ന് വാഷിംഗ്ടൺ വൃത്തങ്ങളറിയിച്ചു. ജോ ബൈഡൻ പ്രസിഡന്റായി ഈ മാസം സ്ഥാനമേറ്റാലും തീരുമാനം പ്രാബല്യത്തിൽ വരുമെന്നതാണ് അമേരിക്കൻ ഫെഡറൽ സംവിധാനങ്ങളുടെ പ്രത്യേകത.
‘ഭരണപരമായ ഉത്തരവ് പ്രകാരം ഒരു വ്യക്തിയോ, സ്ഥാപനമോ, സാങ്കേതിക സംവിധാന ങ്ങളോ അമേരിക്കയുടെ വ്യക്തികളേയോ സംവിധാനങ്ങളേയോ നിയന്ത്രിക്കാൻ അനുവദിക്കില്ല. ചൈനയുടെ ബന്ധത്തിലുള്ള ഐ.ടി സംവിധാനങ്ങളും അവരുടെ അനുബന്ധ വകുപ്പുകളുമായി പ്രവർത്തിക്കുന്ന എട്ട് സോഫ്റ്റ് വെയറുകൾ അത്തരം നിയമങ്ങൾ ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുപ്രകാരം അലിപേ, കാംസ്‌കാനർ, ക്യൂക്യൂ വാലറ്റ്, ഷെയർ ഇറ്റ്, ടാസെന്റ് ക്യൂക്യൂ, വിമേറ്റ്, വീചാറ്റ് പേ, വിപിഎസ് ഓഫീസ് എന്നിവയുടെ അനുമതിയാണ് റദ്ദാക്കുന്നത്.’ ഉത്തരവിൽ പറയുന്നു.
നിരവധി ആപ്ലിക്കേഷനുകൾ വഴി ചൈനയുടെ സൈനിക സംവിധാനങ്ങൾ എല്ലാ രാജ്യങ്ങളുടെ ബൗദ്ധിക സ്വത്തിൽ നിയന്ത്രണങ്ങൾ സ്ഥാപിക്കാനും രഹസ്യങ്ങൾ ചോർത്താനും സാധിക്കുമെന്ന് നിയമത്തെ അനുകൂലിച്ചുകൊണ്ട് ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒ ബ്രയാനും വ്യക്തമാക്കി.
Comments