ഭോപ്പാൽ: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് മദ്ധ്യപ്രദേശ് ഗവർണർ അംഗീകാരം നൽകി. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളിലൊന്നായിരുന്ന മതംമാറ്റ നിരോധന ബില്ല് അവതരിപ്പിക്കാനാണ് ഗവർണർ ആനന്ദി ബെൻ പട്ടേൽ അനുമതി നൽകിയത്. ബില്ല് നിയമമായാൽ ലൗജിഹാദ് അടക്കമുള്ള നിർബന്ധിത മതപരിവർത്തനത്തിന് രണ്ടു വർഷം മുതൽ പത്തുവർഷം വരെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷയായി ലഭിക്കും. മദ്ധ്യപ്രദേശ് ധാർമ്മിക് സ്വതന്ത്രത എന്ന പേരിലാണ് ഓർഡിനൻസ് പുറത്തിറക്കുന്നത്. 1968ലെ പഴയ നിയമത്തിനെ അപ്പാടെ മാറ്റിയാണ് പുതിയ നിയമം നിലവിൽ വരുന്നത്.
സംസ്ഥാനത്തെ പട്ടികജാതി വർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരേയും മറ്റ് സമൂഹങ്ങളിലെ സ്ത്രീകളേയും പ്രായപൂർത്തിയാകാത്ത വരേയും വിവാഹത്തിനായി മതംമാറ്റുന്നതും മറ്റുള്ളവരെ നിർബന്ധിതമായി മതംമാറ്റുന്നതുമടക്കം നിയമം മൂലം നിരോധിക്കപ്പെടും. എന്നാൽ തങ്ങളുടെ പൂർവ്വിക മതത്തിലേക്ക് മടങ്ങാനുള്ള ഒരാളുടെ അവകാശത്തെ നിയമം മൂലം പരിരക്ഷിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു. ലൗജിഹാദ് നിരോധനം അടക്കം 12 ഓർഡിനൻസുകളാണ് ഡിസംബർ മാസം 29ന് ഗവർണറുടെ അനുമതിക്കായി സംസ്ഥാന മന്ത്രിസഭ സമർപ്പിച്ചത്. ഉത്തർപ്രദേശിലും, ഝാർഖണ്ഡിലും, ഛത്തീസ് ഗഢിലും ഹരിയാനയിലും ലൗജിഹാദിനെതിരെ നിയമം നിലവിലുണ്ട്.
Comments