മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വൻ ഇന്ന് 81-ാം പിറന്നാളിന്റെ നിറവിലാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മലയാളികളുടെ സ്വകാര്യ അലങ്കാരവും അഹങ്കാരവുമാണ് ഗായകൻ കെ.ജെ യേശുദാസ്. ഏത് പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ശബ്ദത്തിനുടമയ്ക്ക് മോഹൻലാൽ, മമ്മൂട്ടി, കെഎസ് ചിത്ര, സുജാത തുടങ്ങി മലയാള സിനിമാ സംഗീത രംഗത്തെ നിരവധി പേരാണ് പിറന്നാളാശംസകൾ നേർന്നെത്തിയത്.
യേശുദാസിന് സംഗീതാർച്ചന ഒരുക്കി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും ഒപ്പം പിന്നണി ഗായകരും ബ്രിട്ടണിലെ പ്രശസ്തരായ ഗായകരും എത്തിയിരുന്നു. ചിത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടയാണ് സംഗീതാർച്ചന നടന്നത്. ഇന്നലെയായിരുന്നു സംഗീതാർച്ചന. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
പാട്ടിലൂടെ ആദവർപ്പിച്ച് ഗായിക ശ്വേത മോഹനും ഗാനരചയിതാവ് ബി.കെ ഹരിനാരായണനും എത്തിയിരുന്നു. ഗായിക സുജാതയുടെ മകൾ കൂടിയായ ശ്വേത ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച മ്യൂസിക്കൽ വീഡിയോ യുട്യൂബിലൂടെയാണ് പുറത്തിറക്കിയത്. കെഎസ് ചിത്ര, എംജി ശ്രീകുമാർ, സുജാത മോഹൻ, വേണുഗോപാൽ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സിത്താര കൃഷ്ണകുമാർ, വിജയ് യേശുദാസ് അടക്കം 28 ഗായകരാണ് ഈ ഗാനത്തിലൂടെ പിറന്നാളാശംസകൾ നേർത്തെത്തിയത്.
ഒരു മലയാളിയെ സംബന്ധിച്ച് അച്ഛൻ അമ്മ ഭാഷ എന്നതുപോലെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് യേശുദാസിന്റെ ശബ്ദം എന്നാണ് ഗാനരചയിതാവ് ഹരിനാരായണൻ പിറന്നാളാശംസകൾ നേർന്ന് പറഞ്ഞത്.
യേശുദാസിനായി കവിത സമർപ്പിച്ചാണ് ശ്രീകുമാരൻ തമ്പി എത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാരൻ തമ്പി ‘ജന്മപുണ്യം’ എന്ന കവിത ചൊല്ലി സമർപ്പിച്ചത്. വർഷങ്ങൾക്കു മുൻപ് താൻ യേശുദാസിനെപ്പറ്റി എഴുതിയ കവിതയാണ് ഇതെന്ന് ശ്രീകുമാരൻ തമ്പി വീഡിയോയിൽ പറയുന്നു.
Comments