തിരുവനന്തപുരം: കേരളത്തിന്റെ ഗൾഫ് കുടിയേറ്റ ചരിത്രം പ്രധാനമായും വിദേശ പണവരവിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ കുടിയേറ്റത്തിലൂടെ പണത്തിനൊപ്പം സാമൂഹിക മൂല്യങ്ങളും ആശയങ്ങളും നാട്ടിലേക്ക് എത്തുന്നുണ്ടോ എന്ന ചോദ്യമാണ് പുതിയൊരു ലോകബാങ്ക് പഠനം ഉയർത്തുന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയവരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ലിംഗപരമായ വിഷയങ്ങളെയും കുറിച്ച് താരതമ്യേന കൂടുതൽ യാഥാസ്ഥിതികമായ സമീപനമുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇംഗ്ലീഷ് മാധ്യമമായ ഔട്ട്ലുക്കിലാണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.
“Beyond Money: Does Migration Experience Transfer Gender Norms? Empirical Evidence from Kerala, India” എന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയവരെയും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെയും കുടിയേറ്റാനുഭവമില്ലാത്തവരെയും താരതമ്യം ചെയ്താണ് ഗവേഷണം.
ഭാര്യ അനുസരിക്കാത്ത സാഹചര്യത്തിൽ ഭർത്താവിന് അവളെ മർദിക്കാൻ അവകാശമുണ്ടെന്ന് സൗദിയിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഏകദേശം 43 ശതമാനം പേർ അഭിപ്രായപ്പെട്ടതായി പഠനം പറയുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഇത് ഏകദേശം 37 ശതമാനമാണ്.
സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലും വ്യത്യാസം പ്രകടമാണ്. സ്ത്രീകളുടെ ‘അസഭ്യമായ വസ്ത്രധാരണം’ പുരുഷന്മാരെ മോശമായി പെരുമാറാൻ പ്രേരിപ്പിക്കാമെന്ന് സൗദി റിട്ടേണികളിൽ ഏകദേശം 70 ശതമാനം പേർ കരുതിയപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഇത് 61.4 ശതമാനമായിരുന്നു.
ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ തന്നെ അശ്രദ്ധയാണ് സംഭവത്തിന് കാരണമാകുന്നതെന്ന നിലപാടും സൗദിയിൽ നിന്നും മടങ്ങിയവരിൽ കൂടുതലായി കണ്ടെത്തി. ഇവരിൽ ഏകദേശം പകുതിയോളം പേർ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഇത് 42.5 ശതമാനമായിരുന്നു.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീക്ക് സമൂഹത്തിൽ ബഹുമാനം നഷ്ടപ്പെടുമെന്ന് കരുതിയവരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. സൗദിയിൽ നിന്ന് മടങ്ങിയെത്തിയവരിൽ 68 ശതമാനം പേർ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഇത് 59.6 ശതമാനമാണ്.
അതേസമയം, സൗദിക്ക് പുറമെ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ താരതമ്യേന കൂടുതൽ ഉദാരമായ സമീപനമാണ് കണ്ടെത്തിയത്. ഇതിലൂടെ കുടിയേറ്റത്തിന്റെ സാമൂഹിക സ്വാധീനം എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
Kerala Migration Survey 2013-ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. കേരളത്തിലെ 14 ജില്ലകളിലായി നടത്തിയ സർവേയിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് 256 സൗദിയിൽ നിന്നും വന്നവർ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 322 പേർ, 8,614 കുടിയേറ്റാനുഭവമില്ലാത്തവർ എന്നിവരുടെ നിലപാടുകളാണ് താരതമ്യം ചെയ്തത്.
കുടിയേറ്റത്തിന്റെ ഫലമായി പണം മാത്രമല്ല, ആശയങ്ങളും പെരുമാറ്റരീതികളും സാമൂഹിക മൂല്യങ്ങളും രാജ്യാതിർത്തികൾ കടന്ന് സഞ്ചരിക്കാമെന്ന ‘social remittances’ എന്ന ആശയമാണ് പഠനം മുന്നോട്ടുവയ്‌ക്കുന്നത്. വിദേശത്ത് ഒരു വ്യക്തി അനുഭവിക്കുന്ന സാമൂഹിക-സാംസ്കാരിക അന്തരീക്ഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമുള്ള ചില നിലപാടുകളിലും പ്രതിഫലിച്ചേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
പഠനത്തിലെ കണ്ടെത്തലുകളെ കോൺഗ്രസ് എംപി ശശി തരൂർ ‘അലോസരപ്പെടുത്തുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്. കേരളം മുസ്ലിം പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റം നൽകിയിട്ടുണ്ടെന്നും വിദേശത്തുനിന്നുള്ള യാഥാസ്ഥിതികവും പിന്തിരിപ്പൻ സ്വഭാവമുള്ളതുമായ സാമൂഹിക സമീപനങ്ങളുടെ വരവ് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും തരൂർ പ്രതികരിച്ചു.
അതേസമയം, പഠനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സൗദി റിട്ടേണികളുടെ സാമ്പിൾ താരതമ്യേന ചെറുതാണെന്നും ഉപയോഗിച്ച സർവേ ഡാറ്റ 2013-ലേതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സൗദിയിലേക്ക് കുടിയേറിയവരുടെ മുൻകാല സാമൂഹിക നിലപാടുകൾ പഠനഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന വാദവും ഉയരുന്നുണ്ട്.















