ബംഗളൂരു: ഡൽഹിയിൽ നടക്കുന്ന സമരം കർഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്ന ആരോപണവുമായി ബി.ജെ.പി. ദേശവിരുദ്ധ ശക്തികൾ സമരത്തിൽ പങ്കെടുക്കാനായി കർഷകരല്ലാത്തവരേയും പണം കൊടുത്താണ് ഡൽഹിയിലെ ത്തിച്ചിരിക്കുന്നതെന്നും കർണ്ണാടക എം.പി എസ്. മുത്തുസ്വാമി പറഞ്ഞു.
കർഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത് കുത്തകകളാണ്. കർഷകർക്കായി പിസ്സയും, ബർഗറും കെ.എഫ്.സി ഉൽപ്പന്നങ്ങളുമാണ് സമരപന്തലിൽ വിതരണം നടത്തുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. കർഷകനെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയവും ചർച്ചചെയ്യുന്നില്ല. സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് എത്തരക്കാരാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാമെന്നും മുത്തുസ്വാമി പറഞ്ഞു.
കർഷകന്റെ ന്യായമായ എല്ലാകാര്യങ്ങളും കഴിഞ്ഞ എട്ടു ചർച്ചകളിലായി കേന്ദ്രമന്ത്രിമാർ ശശ്രദ്ധം കേൾക്കുകയും പരാതി പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതുമാണ്. എന്നാൽ ഒരു കൂട്ടം ചർച്ചയിലെ വിരുദ്ധാഭിപ്രായം മാത്രം ഉയർത്തിക്കാട്ടുകയാണ്. നിരവധി വിഷയങ്ങളിൽ സമവായം ഉണ്ടാക്കിയത് പുറത്തുപറയുന്നില്ല. കർഷകന് നേരിട്ടുണ്ടായ ഗുണങ്ങളെ ആരും തള്ളിപ്പറയുന്നുമില്ലെന്നും മുത്തുസ്വാമി ചൂണ്ടിക്കാട്ടി.















