ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രത ഭീകരതയ്‌ക്കെതിരെ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ എം.എം.നരവനേ. ‘പാകിസ്താൻ ഭീകരതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുകയാണ്. ഭീകരരോട് ഒരു തരി സഹതാപവും ഇന്ത്യൻ സൈന്യത്തിനില്ല. ശക്തമായ തിരിച്ചടി നൽകും. ഏതു സമയത്തും എവിടേയും അതീവ കൃത്യതയോടെ ഇന്ത്യൻ സൈന്യം പ്രതികരിക്കും. ഇന്ത്യയുടെ ഈ സന്ദേശം ലോകമെമ്പാടും ഇന്ത്യ നൽകിക്കഴിഞ്ഞു.’ കരസേനാ മേധാവി പ്രത്യേക വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കരസേനാ ദിനത്തിന് മുന്നോടിയായ വാർഷിക വാർത്താസമ്മേളനത്തിലാണ് നരവനേ സൈന്യത്തിന്റെ നയം വ്യക്തമാക്കിയത്.
രാജ്യസുരക്ഷയാണ് സൈന്യത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനായി സൈന്യം എല്ലാ സാങ്കേതിക വിദ്യകളും സ്വായത്തമാക്കുകയാണ്. സൈന്യത്തെ ആധുനിക രീതിയിൽ സുസജ്ജമാക്കുകയാണ് ഉദ്ദേശം. വടക്ക് കിഴക്കൻ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. എവിടേയും സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാ സന്നിഗ്‌ദ്ധ ഘട്ടങ്ങളും നേരിടാൻ സൈന്യം തയ്യാറാണെന്നും നരവാനേ പറഞ്ഞു.
കഴിഞ്ഞ വർഷം സൈന്യം നേരിട്ടത് രണ്ട് വ്യത്യസ്ത വെല്ലുവിളികളായിരുന്നു. അതിർത്തിയിലെ പോരാട്ടത്തിനൊപ്പം രാജ്യത്തെ കൊറോണ പ്രതിരോധത്തിലും സൈന്യത്തിന് മുന്നണിയിൽ നിൽക്കാൻ സാധിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊറോണ പ്രതിരോധത്തിൽ സൈന്യം നിർണ്ണായകമായെന്നും ജനറൽ എം.എം.നരവാനേ വ്യക്തമാക്കി.















