തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചവരൊന്നും പാർശ്വ ഫലങ്ങൾ പ്രകടിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വാക്‌സിൻ സംബന്ധിച്ചുള്ള ആശങ്ക അകറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, മലബാർ കാൻസർ സെന്റർ ഡയറക്ടർ, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധർ എന്നിവരെല്ലാം വാക്‌സിൻ സ്വീകരിച്ചിരുന്നു. ആദ്യ ദിവസം വിജയകരമായി വാക്‌സിൻ വിതരണം പൂർത്തിയാക്കിയതിനെ തുടർന്ന് അതേ രീതിയിൽ വാക്‌സിനേഷൻ തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ നാലു ദിവസങ്ങളിലായാണ് വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കുന്നത്. ബുധനാഴ്‌ച്ച കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ദിവസമായതിനാൽ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയത്. തിങ്കളാഴ്‌ച്ച മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചൊവ്വാഴ്‌ച്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടൻ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയിൽ പൂഴനാട്, മണമ്പൂർ, വർക്കല എന്നിവിടങ്ങളിലെ ആശുപത്രികളിൽ വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
നിലവിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. അത് പൂർത്തിയായി കഴിഞ്ഞാൽ കൊറോണ പ്രതിരോധത്തിലെ മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങൾക്കും പോലീസുകാർക്കും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ച റവന്യു വകുപ്പ് ജീവനക്കാർക്കും മുൻസിപ്പൽ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments