തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. കൊയിലാണ്ടി, കൽപ്പറ്റ മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞ എല്ലാ കാര്യവും എല്ലാ കാലത്തും തികഞ്ഞ ജാഗ്രതയോടെ നിർവ്വഹിച്ച ഒരാളാണ് താൻ. ഇനിയും പാർട്ടി പറയുന്ന ഏത് നിർദ്ദേശവും ശിരസാവഹിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം തിരിച്ചെത്തിയപ്പോളായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം ചർച്ചയായില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പുതുമുഖങ്ങൾ, യുവനേതാക്കൾ തുടങ്ങിയവർക്ക് പ്രാധാന്യം നൽകണമെന്നാണ് ധാരണ.
ഉമ്മൻചാണ്ടിയാകുമോ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുകയെന്ന ചോദ്യത്തിനും മുല്ലപ്പള്ളി കൃത്യമായ മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ആവിഷ്കരിക്കാനുളള സമിതിയായിട്ടാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരിക്കുന്നത്. സാധാരണ അത്തരം കമ്മറ്റികൾ ഉണ്ടാകാറില്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും വിജയിക്കണമെന്ന നിലപാടിലാണെന്നും അതിന്റെ ഭാഗമായിട്ടാണ് സമിതി ഉണ്ടാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയാണ് ആരാണ് നയിക്കുകയെന്ന് തീരുമാനിക്കുകയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി അദ്ധ്യക്ഷ പദവിക്ക് എന്തെങ്കിലും ഭീഷണിയുണ്ടോയെന്ന ചോദ്യത്തിന് അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കഴിവും കാര്യശേഷിയുമുളള നേതാവാണ് രമേശ് ചെന്നിത്തലയെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.
Comments