ഭോപ്പാൽ : നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ച് മദ്ധ്യപ്രദേശ് സർക്കാർ. ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഫ്രീഡം ഓഫ് റിലീജിയൻ ഓർഡിനൻസ് 2020 പ്രകാരം ബർവാനി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിരണ്ട് കാരിയായ ക്രിസ്ത്യൻ യുവതിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ ബർവാനി പോലീസ് നടപടിയെടുത്തത്. മതം മറച്ചുവെച്ച് ഇയാൾ കഴിഞ്ഞ ഏതാനും വർഷമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും, പിന്നീട് മതം മാറാൻ നിർബന്ധിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
നാല് വർഷം മുൻപാണ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന യുവാവിനെ യുവതി പരിചയപ്പെടുന്നത്. സണ്ണി എന്ന പേരിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് വിവാഹം കഴിക്കാമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ മതം മാറണമെന്ന് അറിയിക്കുകയായിരുന്നു.
സംശയം തോന്നിയ യുവതി ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ സ്വന്തം മതത്തിൽപ്പെട്ടയാളല്ലെന്ന് വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയ്ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് നിർബന്ധിത മതപരിവർത്തനം തടയാനായുള്ള ഓർഡിനൻസിന് അംഗീകാരം ലഭിച്ചത്.
Comments