തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സിപിഎന്റെ ഗൃഹസമ്പർക്ക പരിപാടി തടുരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ സമ്പർക്ക പരിപാടിയിൽ പങ്കെടുക്കണമെന്ന കർശനനിർദേശമാണ് പാർട്ടി സംസ്ഥാന സമിതി മുന്നോട്ടു വെച്ചിട്ടുള്ളത്.
സർക്കാരിനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെ മായ്ച്ചുകളയുക എന്നതുതന്നെയാണ് സമ്പർക്ക പരിപാടിയുടെ മുഖ്യലക്ഷ്യം. എന്നാൽ ഇതൊന്നും സമ്പർക്കത്തിനിടെ നേതാക്കൾ വീടുകളിൽ പറയില്ല. സർക്കാരിനെതിരെയോ പാർട്ടിക്കെതിരെയോ എന്താരോപണം ഉയർന്നാലും ക്ഷമയോടെ കേട്ടിരിക്കണമെന്നാണ് പാർട്ടി നിർദേശം. എല്ലാവരോടും വിനയത്തിൽ പേരുമാറണമെന്ന ക്യാപ്സൂളും പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്.
സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് കിട്ടിയോ എന്നാണ് സമ്പർക്കത്തിനിടെ നേതാക്കൾ തുടങ്ങിവെക്കുന്ന സംസാരം. പിന്നീട് അത് ക്ഷേമപെൻഷനിലേക്കെത്തും. വീടുകളിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുണ്ടെങ്കിൽ പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും പാർട്ടി പ്രവർത്തകർ ഉറപ്പായിട്ടും ചോദിച്ചിരിക്കും. കൊറോണ സമയത്തെ വൈദ്യുത നിരക്ക് ഉയർന്ന വീടുകളിൽ പരാതി നൽകിയപ്പോൾ കുറച്ച് കിട്ടിയിരുന്നോ എന്ന കുശലാന്വേഷണവും മറക്കാതെ നേതാക്കൾ ചോദിച്ചിരിക്കും.
അതാത് പ്രദേശത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി പരിഹരിക്കും എന്ന ഉറപ്പോടെയായിരിക്കും നേതാക്കൾ ഓരോ വീടിന്റെയും പടിയിറങ്ങുക. പാർട്ടി നേതാക്കളുടെ ഗൃഹ സന്ദർശനം ഈ മാസം 31 വരെ നീളും. തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് പിരിവും ഗൃഹസമ്പർക്കത്തോടൊപ്പം നടക്കുന്നുണ്ട്.
Comments