ലണ്ടൻ: ചൈനയുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ജൂത സമൂഹം. സിൻജിയാങ് പ്രവിശ്യയിൽ ചൈന നടത്തുന്നത് ഹോളോകോസ്റ്റ് തന്നെയെന്ന രൂക്ഷവിമർശനമാണ് ജൂത സമൂഹം നടത്തുന്നത്. ബ്രിട്ടൻ കേന്ദ്രീകരിച്ചുള്ള പ്രശസ്ത ജൂത ചിന്തകരും പ്രമുഖ അഭിഭാഷകരും അടങ്ങിയ കൂട്ടായ്മയാണ് ചൈനയുടെ ഭീകരമുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടണമെന്ന അഭ്യർത്ഥന ലോകരാജ്യങ്ങൾക്ക് മുന്നിൽ വെച്ചത്. ഹോളോകോസ്റ്റിന്റെ സ്മരണാർത്ഥം നടത്തിയ ചടങ്ങിലാണ് ചൈന പ്രധാന ചർച്ചയായത്.
ലോകത്തെ ചരിത്രത്തിന്റെ ഭാഗമായി നിരവധി നരഹത്യകളും വംശീയ കൂട്ടക്കൊലകളും നടന്നിട്ടുണ്ട്. ജൂതന്മാരെ വംശീയമായി ഉന്മൂലനം ചെയ്യാൻ നടത്തിയ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് കൂട്ടക്കൊല സമാനതകളില്ലാത്തതാണ്. അതേ തടങ്കൽപാളയ മർദ്ദന രീതികളും കൊലയുമാണ് സിൻജിയാങ് പ്രവിശ്യയിൽ ഈ ആധുനിക കാലഘട്ടത്തിലും ചൈന നടപ്പാക്കുന്നതെന്ന് സമ്മേളനം ആരോപിച്ചു.
ഉയിഗുറുകളുടെ സംസ്‌കാരം പൂർണ്ണമായും തുടച്ചു നീക്കാനാണ് ബീജിംഗ് ശ്രമം. അവരുടെ മതപരമായ എല്ലാ സ്വാതന്ത്ര്യവും എടുത്തുകളഞ്ഞിരിക്കുന്നു. പുതിയ തലമുറയിലെ കുട്ടികളെ ഭാഷപോലും മറന്നുപോകുന്ന തരത്തിൽ ഭരണകൂടം പ്രത്യേകം താമസിപ്പിച്ച് പരിശീലിപ്പിക്കുന്നു. മാതാപിതാക്കളിൽ നിന്നും വേറിട്ട് വളർത്തി ചൈന അനുകൂല ഉയിഗുർ വിരുദ്ധ മനോഭാവം വളർത്തിക്കൊണ്ടുവരുന്നുവെന്നും ജൂത സമ്മേളനം ചൂണ്ടിക്കാട്ടി.
Comments